ഒരു വർഷത്തിൽ 202 വീട്ടുപ്രസവം; മരിച്ചത് 9 നവജാത ശിശുക്കൾ

Monday 13 April 2026 12:00 AM IST

കൊച്ചി: സർക്കാർ ഊർജിത ബോധവത്കരണം തുടരുമ്പോഴും നവജാത ശിശുക്കളുടെയും അമ്മമാരുടെയും ജീവന് ഭീഷണിയായി വീട്ടുപ്രസവങ്ങൾ വർദ്ധിക്കുകയാണ്. 2019 മുതൽ 2026 ജനുവരി വരെ 3,369 പേരാണ് സംസ്ഥാനത്ത് വീട്ടി​ൽ പ്രസവി​ച്ചത്.ഇതിൽ 30 ശിശുക്കൾ മരിച്ചു.2025 ജനുവരി മുതൽ 2026 ജനുവരി വരെ 202 വീട്ടുപ്രസവങ്ങൾ നടന്നതിൽ 9 ശിശുക്കളും മരിച്ചിരുന്നു.

തുടർച്ചയായ നിയമ പോരാട്ടത്തിലൂടെ താനൂർ ഗവ.ആശുപത്രിയിലെ ഡോ.കെ.പ്രതിഭയാണ് വീട്ടുപ്രസവ പ്രശ്നം ഹൈക്കോടതി വരെ എത്തിച്ചത്.ഈ വിഷയത്തിൽ

ബോധവത്കരണം സംഘടിപ്പിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് കഴിഞ്ഞ വർഷം സർക്കുലർ പുറപ്പെടുവിച്ചിരുന്നു. ഡോ.പ്രതിഭ ചീഫ് സെക്രട്ടറിക്ക് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇത്.

2019 മുതൽ പ്രതിവർഷം ഇരുനൂറിലേറെ വീട്ടുപ്രസവങ്ങൾ നടക്കുന്ന മലപ്പുറം ജില്ലയാണ് മുന്നിൽ.ഇവിടെ 2020-21, 21-22, 22-23, 23-24 വർഷങ്ങളിൽ വീട്ടുപ്രസവങ്ങൾ യഥാക്രമം 258, 271, 266, 252 എന്നിങ്ങനെയായിരുന്നു.ഹൈക്കോടതി അഭിഭാഷകൻ അഡ്വ.കുളത്തൂർ ജയ്സിംഗിന് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് നൽകിയ വിവരാവകാശ അപേക്ഷയിലെ മറുപടിയിലാണ് ഈ വിവരങ്ങളുള്ളത്.

വീട്ടുപ്രസവങ്ങൾ

2019-20 : 467

2020-21 : 576

2021-22 : 586

2022-23 : 584

2023-24 : 526

2024-25 : 428

2025 - 26 : ജനുവരി​ : 202

മുന്നിൽ മലപ്പുറം

(2025 ജനുവരി - 2026 ജനുവരി)

തിരുവനന്തപുരം - 20 കൊല്ലം - 8 പത്തനംതിട്ട - 2 ആലപ്പുഴ - 8 കോട്ടയം - 3 ഇടുക്കി - 27 എറണാകുളം - 16 തൃശൂർ - 10 പാലക്കാട് - 15 മലപ്പുറം - 50 കോഴിക്കോട് - 11 വയനാട് - 17 കണ്ണൂർ - 10 കാസർകോട് - 4

ആകെ----- 202

വീട്ട് പ്രസവങ്ങളുടെ എണ്ണം കുറയ്‌ക്കാൻ നടത്തുന്ന പ്രവർത്തനങ്ങൾ ഫലം കണ്ടു തുടങ്ങിയതിൽ സന്തോഷമുണ്ട്. ഡോ.കെ.പ്രതിഭ മലപ്പുറം താനൂർ ആശുപത്രി