ക്രൂഡോയിലിനായി റിഫൈനറികളുടെ നെട്ടോട്ടം

Monday 13 April 2026 12:19 AM IST

ആവശ്യമേറുമ്പോഴും വിൽക്കാൻ ആളില്ല

കൊച്ചി: പശ്ചിമേഷ്യയിൽ സമാധാന ചർച്ചകൾ പുരോഗമിക്കുമ്പോഴും ആവശ്യത്തിന് ക്രൂഡോയിൽ ലഭിക്കാതെ ലോക രാജ്യങ്ങൾ വലയുന്നു. അതിവേഗത്തിൽ ക്രൂഡോയിൽ വാങ്ങാവുന്ന സ്ഥലം തേടി പായുകയാണ് വ്യാപാരികളും റിഫൈനറികളും. അമേരിക്കയും ഇറാനുമായി പാക്കിസ്ഥാനിൽ നടക്കുന്ന സമാധാന ചർച്ചകൾ പരാജയപ്പെട്ടതോടെ വിപണിയിൽ പരിഭ്രാന്തിയേറി. ഫിസിക്കൽ ക്രൂഡിന്റെ ഏറ്റവും അധികം വ്യാപാരം നടക്കുന്ന ഉത്തര സമുദ്രത്തിൽ ചരക്കിനായി കഴിഞ്ഞ വാരം 40 ബിഡുകളാണുണ്ടായത്. എന്നാൽ നാല് കാർഗോ മാത്രമാണ് വിൽപ്പനയ്ക്ക് എത്തിയത്.

അടുത്ത ആഴ്ച ഡെലിവറിക്കായുള്ള ക്രൂഡോയിൽ കാർഗോയ്ക്ക് ബാരലിന് 140 ഡോളർ വരെ നൽകി വാങ്ങാൻ റിഫൈനറികൾ തയ്യാറായി. ഉടനടി ഷിപ്പ് ചെയ്യാനാകുന്ന ക്രൂഡോയിലിന് എത്ര വില വരെ നൽകാനും റിഫൈനറികൾ റെഡിയാണ്. ആഗോള വിപണിക്ക് ആവശ്യമായ ക്രൂഡിന്റെ 20 ശതമാനം കൈകാര്യം ചെയ്യുന്ന പശ്ചിമേഷ്യയിൽ നിന്നുള്ള ചരക്കു നീക്കം മുടങ്ങിയതാണ് സാഹചര്യം ഗുരുതരമാക്കുന്നത്. അവധി വിപണിയിലെ വിലയിടിവിന് വിരുദ്ധമായാണ് ഫിസിക്കൽ മാർക്കറ്റിലെ സാഹചര്യങ്ങൾ. ഇറാനുമായി അമേരിക്ക വെടിനിറുത്തൽ പ്രഖ്യാപിച്ചതിനു ശേഷം ക്രൂഡോയിൽ ജൂലായ് അവധി വില 95 ഡോളറിലേക്ക് ഇടിഞ്ഞിരുന്നു. എന്നാൽ ഫിസിക്കലായി ചരക്ക് വാങ്ങുന്നതിന് 30 ഡോളർ വരെ അധികം നൽകണം.

ഉത്പാദനം കുറയ്ക്കുന്നു

ക്രൂഡോയിൽ ആവശ്യത്തിന് കിട്ടാത്തതിനാൽ ഏഷ്യയിലെയും യൂറോപ്പിലെയും റിഫൈനറികൾ ഉത്പാദനം കുറയ്ക്കാൻ നിർബന്ധിതരായി. ഇതോടെ ഡീസൽ, വിമാന ഇന്ധനം തുടങ്ങിയ ഉത്പന്നങ്ങളുടെ ക്ഷാമം രൂക്ഷമാകുമെന്നും വിലയിരുത്തുന്നു. ഇത്രയും ഉയർന്ന പ്രീമിയം നൽകി ക്രൂഡോയിൽ വാങ്ങാൻ യൂറോപ്യൻ റിഫൈനറികൾക്ക് പോലും കഴിയുന്നില്ല. കഴിഞ്ഞ വാരം ഹോർമുസ് കടലിടുക്കിലൂടെ കൂടുതൽ കപ്പലുകൾ കടന്നുവെങ്കിലും യുദ്ധ പൂർവകാലത്തേക്ക് എണ്ണം എത്തിയിട്ടില്ല.

വിൽപ്പന വർദ്ധിപ്പിച്ച് യു.എസ്

ആഗോള വിപണിയിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് അമേരിക്ക കഴിഞ്ഞ ദിവസങ്ങളിൽ ക്രൂഡോയിൽ വിൽപ്പന തോത് ഗണ്യമായി ഉയർത്തി. നൂറുകണക്കിന് ടാങ്കറുകളാണ് അമേരിക്കയിൽ നിന്ന് ക്രൂഡോയിൽ വാങ്ങാനെത്തുന്നതെന്ന് വെള്ളിയാഴ്ച ഡൊണാൾഡ് ട്രംപ് പറഞ്ഞു. മിഡ്ലാൻഡ് ഡബ്‌ള്യു,ടി.ഐ ക്രൂഡിന്റെ പ്രമിയം അമേരിക്കയിലെ ഹ്യൂസ്‌റ്റണിൽ നാല് ഡോളർ വരെ ഉയർന്നു. ഇന്ത്യ, ചൈന, ജപ്പാൻ എന്നിവിടങ്ങളിലെ റിഫൈനറികൾ വെനസ്വേല, കാനഡ, യു.എസ് എന്നിവിടങ്ങളിൽ നിന്ന് വലിയ തോതിൽ ക്രൂഡോയിൽ വാങ്ങുന്നു.

ഇന്ത്യയിലെ പ്രതിദിന ക്രൂഡോയിൽ ഉപഭോഗം

57 ലക്ഷം ബാരൽ