പൊലീസ് അമ്പലത്തിൽ പ്രസിഡന്റ് കമ്മിഷണർ

Monday 13 April 2026 2:55 AM IST

കോഴിക്കോട്: മുതലക്കുളത്തെ ഭദ്രകാളി ക്ഷേത്രം മൂന്ന് നൂറ്റാണ്ടായി പൊലീസിന്റെ കൈകളിലാണ്. 'പൊലീസ് അമ്പലം" എന്ന വിളിപ്പേരുള്ള ക്ഷേത്രം ടൗണിൽ 13 സെന്റിലാണുള്ളത്. സിറ്റി പൊലീസ് കമ്മിഷണറാണ് ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ്. നർക്കോട്ടിക് സെൽ അസി. കമ്മിഷണർ സെക്രട്ടറി. മാലൂർകുന്ന് എ.ആർ ക്യാമ്പിലെ കമാൻഡന്റാണ് മാനേജർ. റിട്ട. ഇൻസ്‌പെക്ടർ കെ. വിവേകാനന്ദനാണ് പരിപാലന കമ്മിറ്റി പ്രസിഡന്റ്. റിട്ട. എസ്.ഐമാരായ ജയകൃഷ്ണൻ, സുരേശൻ തുടങ്ങിയവരും സജീവം.

കമ്മിഷണർ ഓഫീസിലെ മാനേജരാണ് വരവുചെലവ് കണക്കുൾപ്പെടെ നോക്കുന്നത്. എ.ആർ ക്യാമ്പിലെ പൊലീസുകാരായ അജിത്, അനുരാഗ് എന്നിവർ മാറിമാറി ക്ഷേത്ര ഡ്യൂട്ടി നിർവഹിക്കും. എ.ഡി.ജി.പി രാജേഷ് ദിവാൻ, കമ്മിഷണർ പി.വിജയൻ എന്നിവരുടെ കാലത്താണ് ക്ഷേത്രം കൂടുതൽ പുരോഗതിയിലെത്തിയത്. പൂജാരി സി.കെ. രമേഷ് നമ്പൂതിരിയും കഴകത്തിന് സുമതിയുമാണ് ജീവനക്കാർ.

ഗണപതി, ഭഗവതി, ശ്രീകൃഷ്ണൻ, സുബ്രഹ്മണ്യൻ, അയ്യപ്പൻ, നാഗങ്ങൾ, ഹനുമാൻ പ്രതിഷ്ഠകളാണുള്ളത്. വർഷംതോറും പ്രതിഷ്ഠാദിനം, പൊങ്കാല, മാസം തോറും നാഗങ്ങൾക്ക് ആയില്യപൂജ, മഹാഗുരുതി, മണ്ഡലപൂജ, അന്നദാനം എന്നിവയുണ്ട്. ചേന്നാസ് ശങ്കരനാരായണൻ നമ്പൂതിരിയാണ് തന്ത്രി.

 ബ്രിട്ടീഷ് പൊലീസിന്റെ ഭാഗം

300 വർഷം പഴക്കമുള്ള ക്ഷേത്രത്തിന് പുരാവസ്തു വകുപ്പിന്റെ സംരക്ഷണവുമുണ്ട്. ബ്രിട്ടീഷ് ഭരണകാലത്ത് പൊലീസ് സേനയിലെ ഹിന്ദുക്കൾ ആരാധിച്ച ക്ഷേത്രം പീന്നീട് പൊലീസ് മേൽനോട്ടത്തിലായി. സേനയിലെ മുസ്ലീങ്ങൾക്ക് മാനാഞ്ചിറ പട്ടാളപ്പള്ളിയും ക്രിസ്ത്യാനികൾക്ക് സി.എസ്.ഐ പള്ളിയും വിട്ടുകൊടുത്തിരുന്നു. മുസ്ലീം, ക്രിസ്ത്യൻ വിഭാഗങ്ങൾ തങ്ങളുടെ ആരാധനാലയങ്ങളുടെ ചുമയലേറ്റെടുത്തു. ഭദ്രകാളി ക്ഷേത്രം ഏറ്റെടുക്കാനാളില്ലാതായി. ദേവസ്വവും ഏറ്റെടുത്തില്ല. തുടർന്നാണ് പൊലീസ് കൈകളിലെത്തിയത്.

'വരവും ചെലവും കഷ്ടിച്ച് ഒത്തുപോകുന്നു. ചെലവിന് സേനാംഗങ്ങൾ ആദ്യകാലത്ത് ചെറിയ വിഹിതം നൽകിയിരുന്നു. തുടർന്നുമിത് കിട്ടുമെന്നാണ് പ്രതീക്ഷ".

- കെ. വിവേകാനന്ദൻ, ക്ഷേത്ര പരിപാലന കമ്മിറ്റി പ്രസിഡന്റ്