അടുക്കളയിൽ പുകഞ്ഞ് വിലക്കയറ്റം

Monday 13 April 2026 12:59 AM IST

കൊല്ലം: പച്ചക്കറി വിപണിയിലെ ചാഞ്ചാട്ടത്തിന് പിന്നാലെ നിത്യോപയോഗ സാധനവിലയും ഉയർന്നതോടെ സാധാരണക്കാരന്റെ കുടുംബ ബഡ്‌ജറ്റ് താളംതെറ്റി. ഒരുവശത്ത് പലചരക്ക് സാധനങ്ങൾക്ക് കിലോയ്ക്ക് പത്ത് രൂപ വരെ വർദ്ധിക്കുമ്പോൾ, മറുവശത്ത് പാചകവാതക ലഭ്യതക്കുറവും വിറകിന്റെ വിലക്കയറ്റവും ജനങ്ങൾക്ക് ഇരട്ടി പ്രഹരമായി.

അടുപ്പുകൂട്ടാൻ ഇന്ധനമില്ലാത്തതും ഉള്ളതുകൊണ്ട് പാകം ചെയ്യാൻ സാധനങ്ങളില്ലാത്തതും വീട്ടമ്മമാരെ വിഷമിപ്പിച്ച് തുടങ്ങി. ​കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മാത്രം മുളക്, മല്ലി തുടങ്ങിയ അവശ്യസാധനങ്ങൾക്ക് വിപണിയിൽ വലിയ വർദ്ധനവാണുണ്ടായത്. മിക്കവാറും എല്ലാ ഇനം അരികൾക്കും നേരിയ തോതിൽ വില വർദ്ധിച്ചു. ഗ്യാസ് സിലിണ്ടറുകൾ കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടർന്ന് വിറക് അടുപ്പുകളിലേക്ക് മടങ്ങാൻ ശ്രമിക്കുന്നവർക്ക് വിറകിന്റെ പൊള്ളുന്ന വിലയും തിരിച്ചടിയായി.

ചുരുക്കത്തിൽ, നിത്യജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന സാധാരണക്കാരന് താങ്ങാനാവാത്ത ഭാരമായി മാറുകയാണ് നിലവിലെ വിപണി സാഹചര്യം. ​വിലക്കയറ്റം നിയന്ത്രിക്കാൻ സർക്കാർ സംവിധാനങ്ങളുടെ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ പട്ടിണിയിലേക്ക് നീങ്ങേണ്ടി വരുമെന്ന ഭീതിയിലാണ് താഴ്ന്ന വരുമാനക്കാർ.

ചരക്ക് നീക്കം കുറഞ്ഞു  ​ഉത്തരേന്ത്യൻ വിപണികളിൽ നിന്നുള്ള ചരക്കുനീക്കം കുറഞ്ഞതാണ് നിലവിലെ വിലക്കയറ്റത്തിന് കാരണം

 ഗുജറാത്തിൽ നിന്നുള്ള മല്ലിയുടെ വരവ് ഗണ്യമായി കുറഞ്ഞു

 വരും ദിവസങ്ങളിൽ മല്ലി വില കിലോയ്ക്ക് 160 രൂപ വരെയാകാൻ സാദ്ധ്യത

 മുളകിന്റെ വിളവെടുപ്പ് സീസൺ അവസാനിച്ചു

 ഉത്പാദനത്തിൽ ഉണ്ടായ ഇടിവ് മുളക് വിപണിയെ ബാധിക്കും

 സ്റ്റോക്കുകൾ കുറയുന്നു

 പുതിയ ലോഡുകൾ എത്താതിരുന്നാൽ വരുന്ന ആഴ്ചകളിൽ പലചരക്ക് വിപണിയിൽ ഇനിയും വില ഉയർന്നേക്കും

ഇനം, വില കഴിഞ്ഞ ആഴ്ച, ഈ ആഴ്ച മുളക്-230-245 പിരിയൻ മുളക്-350-370 മല്ലി-135-145 മട്ട അരി-44-46.50, 44-46.50 പച്ചരി-31-36, 31-36 ജയ അരി-45-45.50 വടി അരി-50.50-50.50 പയർ-100-135, 100-135 കടല-67-90, 67-90 ഉഴുന്ന്-105-118, 105-118 പഞ്ചസാര- 43.30, 43.50 വൻപയർ-60-80, 60-80 തുമര-79-77 സവാള-20-20 ഉള്ളി-37-40 വെളിച്ചെണ്ണ-(900ml) 305-305 ജീരകം-270-270 കടുക്-82-82 ഉലുവ-78-78