ജൂനിയർ ആർട്ടിസ്റ്റിനെ മാനഭംഗപ്പെടുത്തിയ പ്രതി അറസ്റ്റിൽ

Monday 13 April 2026 3:19 AM IST

കൊച്ചി: സിനിമയിൽ മികച്ച അവസരം വാഗ്ദാനം ചെയ്ത് ജൂനിയർ ആർട്ടിസ്റ്റായ യുവതിയെ മാനഭംഗപ്പെടുത്തിയ കേസിൽ വിദേശത്തേക്ക് കടന്ന പ്രതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശി റിയാസിനെയാണ് (49) പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച പുലർച്ചെ ചെന്നൈ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഇയാളെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു. ഇന്ന് കൊച്ചിയിലെത്തിക്കും,

2024ലായിരുന്നു സംഭവം. പാലാരിവട്ടത്തെ താമസസ്ഥലത്ത് നിന്നാണ് യുവതിയെ കൂട്ടിക്കൊണ്ടുപോയത്. കോഴിക്കോട്ടെ ലോഡ്ജിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്. എളമക്കര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് പാലാരിവട്ടം പൊലീസിന് കൈമാറി. രണ്ടാംപ്രതി കോഴിക്കോട് സ്വദേശി അബ്ദുൽ റഹ്മാന് ജില്ലാ സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു.

ഒന്നാംപ്രതി റിയാസ് സംഭവത്തിന് ശേഷം അബുദാബിയിലേക്ക് കടന്നു. കൊച്ചി പൊലീസ് രാജ്യത്തെ വിമാനത്താവളങ്ങളിൽ ലുക്ക്ഔട്ട് സർക്കുലർ നൽകിയിരുന്നു. അബ്ദുൽ റഹ്മാൻ നിർ‌മ്മിക്കുന്ന സിനിമയിലേക്ക് ജൂനിയർ ആർട്ടിസ്റ്റുകളെ തരപ്പെടുത്താനുള്ള ചുമതല ഇയാൾക്കായിരുന്നു.