ബോഡി ഷെയ്‌മിംഗ്, പീഡനം, വകുപ്പ് മേധാവി പേടിസ്വപ്നം
കണ്ണൂർ: വകുപ്പ് മേധാവിയുടെ മോശം പെരുമാറ്റം, ഇന്റേണൽ മാർക്കിന്റെ പേരിൽ പീഡനം, ഒതുക്കിത്തീർത്ത പരാതികൾ. അഞ്ചരക്കണ്ടി ഡെന്റൽ കോളജിൽ തങ്ങൾ അനുഭവിക്കുന്നത് സമാനതകളില്ലാത്ത പ്രശ്നങ്ങളാണെന്ന് നിതിൻരാജിന്റെ സഹപാഠികളും ക്യാമ്പസിലെ സീനിയർ വിദ്യാർത്ഥികളും പറയുന്നു. പേര് വെളിപ്പെടുത്തരുതെന്ന അഭ്യർത്ഥനയോടെയാണ് കുട്ടികൾ ഇക്കാര്യം പറഞ്ഞത്.
ഡെന്റൽ അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ.റാം കുട്ടികളോട് മോശമായ ഭാഷയിൽ സംസാരിക്കുന്നത് പതിവാണെന്ന് ഒരു സീനിയർ വിദ്യാർത്ഥി വെളിപ്പെടുത്തി. ബോഡി ഷെയ്‌മിംഗ് ഉൾപ്പെടെ നടത്തിയിരുന്നു. പ്രതികരിച്ചാൽ ഇന്റേണൽ മാർക്ക് കുറയ്ക്കും. പ്രാക്ടിക്കൽ പരീക്ഷയിൽ തോൽപ്പിക്കും. അതുകാരണം കാര്യങ്ങൾ തുറന്നു പറയാൻ ഭീതിയാണെന്നും വിദ്യാർത്ഥി പറഞ്ഞു.
ഇവിടെ പഠിക്കാൻ എന്ത് അർഹതയുണ്ടെന്ന് ഒരു ഒന്നാം വർഷക്കാരനോട് ഈ അദ്ധ്യാപകൻ ചോദിച്ചു. സഹിക്കാനാകാതെ പ്രതികരിച്ചപ്പോൾ സ്റ്റാഫ് റൂമിൽ എത്തിച്ച് ചോദ്യം ചെയ്തെന്നും വിദ്യാർത്ഥികൾ പറയുന്നു.
'അമ്മയെ കളിയാക്കി,
അച്ഛനെയും അധിക്ഷേപിച്ചു'
നിതിൻരാജ് ഡോക്ടറാകാൻ കഠിനമായി പ്രയത്നിച്ചിരുന്ന വിദ്യാർത്ഥിയായിരുന്നെന്ന് കൂട്ടുകാർ പറയുന്നു. ക്ലാസിൽ ശ്രദ്ധിച്ചിരിക്കുന്നതിനിടെ ഡോ.റാം അകാരണമായി എഴുന്നേൽപ്പിച്ചു നിറുത്തി. ഓപ്പറേഷൻ കഴിഞ്ഞ് ആശുപത്രിയിൽ കഴിയുന്ന അമ്മയെ കളിയാക്കി. ഇന്റേണൽ മാർക്ക് കുറച്ചിട്ടുണ്ടെന്ന് പറഞ്ഞുവെന്നും കൂട്ടുകാർ പറഞ്ഞു. നിതിനെ ക്ലാസ് മുറിയിൽ വച്ച് 'തെരുവ് പട്ടി' എന്ന് വിളിച്ചെന്ന് നിതിന്റെ ബന്ധു അശോക് കുമാർ ആരോപിച്ചു. ജാതിയുടെയും നിറത്തിന്റെയും പേരിലും പിതാവിന്റെ തൊഴിലിന്റെ പേരിലും അധിക്ഷേപിച്ചു.
''ജാതിവിവേചനം സംബന്ധിച്ച് പരാതികളൊന്നും ലഭിച്ചിട്ടില്ല. ഞാൻ ചാർജെടുത്തിട്ട് മൂന്നുമാസമേ ആയിട്ടുള്ളൂ
-ഡോ. വിനോദ് മോനി, പ്രിൻസിപ്പൽ
അഞ്ചരക്കണ്ടി ഡെന്റൽ കോളേജ്