കേരളത്തിൽ 79.63 ശതമാനം പോളിംഗ്; അന്തിമ കണക്കിൽ മാറ്റം  ഉണ്ടാകുമെന്ന് തിരഞ്ഞെടുപ്പ്  കമ്മീഷൻ

Monday 13 April 2026 5:46 PM IST

തിരുവനന്തപുരം: ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിലെ പോളിംഗ് കണക്ക് പുറത്തുവിട്ട് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ. ഇവിഎം കണക്കിനൊപ്പം തപാൽ വോട്ട് കൂടി ഉൾപ്പെടുത്തുമ്പോൾ ഏകദേശം 79.63 ശതമാനം പോളിംഗ് നടന്നെന്നും അന്തിമ കണക്കിൽ മാറ്റം ഉണ്ടാകുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. സർവീസ് വോട്ടുകളുടെ കണക്ക് ഇനി വരാനുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മീഷണർ കൂട്ടിച്ചേർത്തു.

'അന്തിമ കണക്ക് പ്രസിദ്ധീകരിക്കാൻ വെെകിയിട്ടില്ല. കൃത്യമായ കണക്ക് ലഭിക്കാൻ സമയം ആവശ്യമാണ്. മൂന്ന് ദിവസം മാത്രമാണ് അതിനായി എടുത്തത്. ഒരു ആശയക്കുഴപ്പവുമില്ല. പ്രവർത്തനം സുതാര്യമാണ്. ബൂത്തുകളിൽ പോൾ ചെയ്യപ്പെട്ടത് ആകെയുള്ള 2,71,42,953 വോട്ടിന്റെ 78.27 ശതമാനം ആയിരുന്നു. അതിനൊപ്പം മുതിർന്ന പൗരന്മാർ, ഭിന്നശേഷിക്കാർ, അവശ്യസർവീസുകാർ, തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്നവർ എന്നീ വിഭാഗങ്ങളിൽ നിന്നുള്ള 3,68,193 വോട്ടുകൾ കൂടി ചേരുമ്പോഴാണ് ആകെ ശതമാനം 79.63 ആയത്. 53984 സർവീസ് വോട്ടർമാരുടെ കണക്ക് ഇനി വരാനുണ്ട്. അത് ഇൻഡക്സ് കാർഡിലാണ് വരുന്നത്'- അദ്ദേഹം പറഞ്ഞു.

പോസ്റ്റൽ വോട്ടിന്റെ എണ്ണം ആകെ - 3,68,193

  • മുതിർന്ന പൗരന്മാർ - 1,40,210 ( ആകെ 1,45,604)
  • ഭിന്നശേഷിക്കാർ - 60,734 (62,159)
  • അവശ്യസർവീസ് - 32,172 (34,140)
  • തിരഞ്ഞെടുപ്പ് ഡ്യൂട്ടി - 1,35,068
  • ഇനി ലഭിക്കാനുള്ളത് - 53,984 സർവീസ് വോട്ടുകൾ