പാലക്കാട്-മംഗളൂരു റൂട്ടിൽ എട്ടുമണിക്കൂർ ട്രെയിനില്ല
പാലക്കാട്: മലബാർ മേഖലയിലെ ട്രെയിൻ യാത്രക്കാരുടെ ഏറെക്കാലത്തെ ആവശ്യങ്ങളോട് ഇത്തവണയും മുഖംതിരിച്ച് റെയിൽവേ. ഡിവിഷൻ ആസ്ഥാനമായ പാലക്കാട്ടു നിന്ന് പകൽ 3.15നുള്ള കോയമ്പത്തൂർ - കണ്ണൂർ എക്സ്പ്രസ് കഴിഞ്ഞാൽ മംഗളൂരു ഭാഗത്തേക്ക് പോകുന്ന യാത്രക്കാരുടെ അടുത്ത ആശ്രയം രാത്രി 11നുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസാണ്. ആയിരക്കണക്കിന് യാത്രക്കാരുള്ള ഈ റൂട്ടിൽ എട്ടുമണിക്കൂർ ട്രെയിനില്ലെന്നതാണ് യാഥാർത്ഥ്യം. വൈകിട്ട് ആറിന് കോയമ്പത്തൂർ - ഷൊർണൂർ പാസഞ്ചർ ഉള്ളത് മാത്രമാണ് അൽപ്പം ആശ്വാസം. സമയത്ത് ഷൊർണൂരിൽ എത്തിയാൽ അവിടെ നിന്നു കൊച്ചി - കണ്ണൂർ എക്സിക്യൂട്ടീവിൽ കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് യാത്രതുടരാം.
വിഷു ഉൾപ്പെടെയുള്ള ഉത്സവകാലങ്ങളിലാണ് ഏറെ ദുരിതം. ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല റെയിൽവേ മന്ത്രാലയത്തിന് മലബാറിനോടുള്ള അവഗണന. വേണ്ടത്ര ട്രെയിനുകൾ ഇല്ലാത്തതിനാൽ സേലം, ഈറോഡ്, കോയമ്പത്തൂർ, പാലക്കാട് തുടങ്ങിയ ഇടങ്ങളിൽ നിന്ന് കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്കുള്ള ബിസിനസുകാർ, വിദ്യാർത്ഥികൾ, ജോലിക്കാർ ഉൾപ്പടെയുള്ളവരാണ് വലയുന്നത്. ഉദ്യോഗസ്ഥരും വിദ്യാർത്ഥികളുമടക്കം ഏറെ യാത്രക്കാരുള്ള സമയത്താണ് ഇതുവഴി ട്രെയിനില്ലാത്തത്. ആഴ്ചയിൽ രണ്ട് തവണയുള്ള പ്രത്യേക ട്രെയിനുകളെ സ്ഥിരം യാത്രക്കാർക്ക് ആശ്രയിക്കാനും കഴിയില്ല. കഴിഞ്ഞ 10 വർഷമായി യാത്രക്കാരുടെ ആവശ്യമാണ് ഈ റൂട്ടിൽ കൂടുതൽ ട്രെയിനുകൾ അനുവദിക്കണമെന്നത്. എന്നാൽ രാത്രി ഒമ്പതിന് പാലക്കാട്ടെത്തിയിരുന്ന വെസ്റ്റ് കോസ്റ്റ് എക്സ്‌പ്രസിന്റെ സമയം രാത്രി 11ലേക്ക് മാറ്റുകയാണ് റെയിൽവേ അധികൃതർ ചെയ്തത്.