പൊന്നു സൂര്യാ.. ഇങ്ങനെ ചൂടാവല്ലേ...
കൊച്ചി: എന്തൊരു ചൂടെന്ന് പറയാത്ത ഒരുദിവസം പോലും ഉണ്ടാകില്ല. ഒരുകാര്യം കൂടി അറിഞ്ഞാൽ ഉള്ളൊന്ന് പൊള്ളും, അടുത്ത ഒരാഴ്ച ചൂട് ഇനിയും കനക്കും. കാലാവസ്ഥാ വിദഗ്ദ്ധരുടേതാണ് മുന്നറിയിപ്പ്. എറണാകുളം ജില്ലയടക്കം ചുട്ടുപൊള്ളും. നിലവിൽ കേരളത്തിന് മുകളിലായാണ് സൂര്യന്റെ സ്ഥാനം. കഴിഞ്ഞ വർഷങ്ങളിൽ അനുഭവപ്പെട്ടതിനേക്കാൾ അല്പം കൂടുതലാണ് അന്തരീക്ഷോഷ്മാവ്. ഈ നില തുടർന്നാൽ താപനില 38 ഡിഗ്രിക്ക് മുകളിലെത്തുന്ന ജില്ലകളുടെ പട്ടികയിൽ എറണാകുളവും ഇടംപിടിക്കും.
സംസ്ഥാനത്ത് ശരാശരി 35 ഡിഗ്രി സെൽഷ്യസിന് മേലെ ചൂട് അനുഭവപ്പെടുന്നുണ്ട്. അയൽജില്ലകളായ ആലപ്പുഴ, കോട്ടയം, തൃശൂർ എന്നിവിടങ്ങളിൽ ചൂട് ശരാശരിയിലും ഉയർന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ 36 ഡിഗ്രി സെൽഷ്യസും നാവിക വിമാനത്താവളത്തിൽ 33.4 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില. തൃശൂരിലും താപനില ഉയർന്നിട്ടുണ്ട്. വിവിധ ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്.
ഒറ്റപ്പെട്ട വേനൽമഴ പ്രതീക്ഷിക്കുന്നുണ്ട്. വീടിനകത്ത് പോലും ആശ്വാസമില്ലാത്ത സാഹചര്യമാണ്. രാത്രിസമയത്തെ ചൂട് ഉറക്കത്തെയും ബാധിക്കുന്നു. ചൂട് കൂടുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. ദേഹം മുഴുവൻ ചൊറിഞ്ഞുപൊട്ടുന്നവരും കുരുക്കൾ വരുന്നവരും വ്യാപകമാണ്.
സൂര്യരശ്മികൾ ലംബമായി പതിക്കുന്നതാണ് ചൂടുയരാൻ കാരണം
നിർദ്ദേശങ്ങൾ
കുടയോ തൊപ്പിയോ ഉപയോഗിക്കണം
ധാരാളം വെള്ളം കുടിക്കണം
കുടിക്കുന്നത് ശുദ്ധജലമാണെന്ന് ഉറപ്പാക്കണം
തണ്ണിമത്തൻ, ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സാലഡുകളും ഭക്ഷണത്തിൽ ഉൾപ്പെടുത്തണം
അയഞ്ഞ പരുത്തി വസ്ത്രങ്ങൾ ധരിക്കുക
രാവിലെ 11 മുതൽ ഉച്ചയ്ക്ക് 3 വരെ ജോലി സമയം ക്രമീകരിക്കുക
കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കരുത്
വീടിന്റെ വാതിലുകളും ജനലുകളും തുറന്നിടുക
ശാരീരിക ബുദ്ധിമുട്ട് തോന്നിയാൽ ചികിത്സ തേടണം
എ.സി വിപണിയിൽ ഉണർവ്
വേനൽ കടുത്തതോടെ എ.സി വിപണി ഉണർന്നു. കടകളിൽ തിരക്ക് വർദ്ധിച്ചു. ഓഫറുകളും കമ്പനികൾ പ്രഖ്യാപിച്ചിട്ടുണ്ട്. കൂളായിരിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും വൈദ്യുതി ബിൽ ആശങ്കയുണ്ടാക്കുന്നതിനാൽ ഇൻവെർട്ടർ എ.സിയോടാണ് കൂടുതൽ പേർക്കും പ്രിയം. സാധാരണ എ.സികളുമായി താരതമ്യം ചെയ്യുമ്പോൾ വിലയിൽ വ്യത്യാസമുണ്ടെങ്കിലും വൈദ്യുതി ബില്ലിൽ 30 മുതൽ 40 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കമ്പനികൾ അവകാശപ്പെടുന്നത്.