സംസ്ഥാന കുടിശിക 1,824 കോടി, ആയുഷ്മാൻ ഭാരത്: സ്വകാര്യ ആശുപത്രികൾ പിന്മാറുന്നു
കൊച്ചി: നിർദ്ധന കുടുംബങ്ങൾക്കുള്ള ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ആറുവർഷത്തിനിടെ ആശുപത്രികൾക്ക് സംസ്ഥാന സർക്കാർ നൽകാനുള്ള കുടിശിക 1,824.29 കോടി. 2020 ജൂലായ് മുതൽ 2026 മാർച്ച് ഒന്നുവരെയുള്ള കണക്കാണിത്. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്നാണ് സൂചന. കുടിശിക പെരുകിയതോടെ സ്വകാര്യ ആശുപത്രികളിൽ പലതും പദ്ധതിയിൽ നിന്ന് പിന്മാറി. സർക്കാർ ആശുപത്രികൾ കൂടാതെ 500ഓളം സ്വകാര്യ ആശുപത്രികളാണ് പദ്ധതിയിൽ അംഗങ്ങളായുള്ളത്.
പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിവർഷം അഞ്ചുലക്ഷം രൂപയുടെവരെ സൗജന്യ ചികിത്സ ഉറപ്പാക്കുന്ന കേന്ദ്ര സർക്കാരിന്റെ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയാണിത്. 60:40 അനുപാതത്തിലാണ് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ പദ്ധതി വിഹിതം.
നിർദ്ധന കുടുംബങ്ങൾക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം 70 വയസോ കൂടുതലോ പ്രായമുള്ള പൗരന്മാർക്ക് സാമ്പത്തികനില പരിഗണിക്കാതെ പദ്ധതി വഴി ആനുകൂല്യവും ലഭ്യമാക്കുന്നു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് മുമ്പും ശേഷവുമുള്ള മരുന്ന്, രോഗനിർണയ ചെലവ് അടക്കമാണിത്. MyScheme വെബ്സൈറ്റ് വഴിയോ, ആയുഷ്മാൻ ആപ്പ്, അക്ഷയ കേന്ദ്രങ്ങൾ എന്നിവ വഴിയോ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം.
43 ലക്ഷം കുടുംബങ്ങൾ
സംസ്ഥാനത്ത് 43 ലക്ഷം കുടുംബങ്ങളാണ് അംഗങ്ങൾ. സംസ്ഥാനത്തിന്റെ പൂർണ വിഹിതത്തോടെയുള്ള കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ഗുണഭോക്താക്കളെയാണ് ആയുഷ്മാൻ ഭാരതിലും ഉൾപ്പെടുത്തിയത്. 2018ൽ ആരംഭിച്ച പദ്ധതിയിൽ 2019ലാണ് സംസ്ഥാനം പങ്കാളിയായത്. ഇതുവരെ പദ്ധതിക്കായി 5,237.24 കോടി സംസ്ഥാനം ചെലവിട്ടു.
പദ്ധതിക്കായി സംസ്ഥാനം
ചെലവിട്ടത്
(വർഷം, തുക ക്രമത്തിൽ)
2020-2021-------------- 223,46,70,898 2021-2022------------ 1170,66,75,679 2022-2023--------------1043,94,75,195 2023-2024------------ 923,89,67,659 2024-2025------------1060,37,76,526 2025-2026------------814,89,03,910
ആകെ-----------------5237,24,69,867