തര്യന്റെ മുറ്റത്തുണ്ട് സ്റ്റാച്യൂ ഒഫ് ലിബർട്ടി

Wednesday 15 April 2026 2:55 AM IST

കൊച്ചി: ഞാറയ്‌ക്കൽ കീഴ്ഞ്ഞാലി വീട്ടിൽ തോമസ് തര്യന് (77) ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും പ്രിയം അമേരിക്കയാണ്. സ്വാതന്ത്ര്യത്തിന്റെ പ്രതീകമായി അമേരിക്കയിൽ സ്ഥാപിച്ചിട്ടുള്ള സ്റ്റാച്യൂ ഒഫ് ലിബർട്ടി സ്വന്തം വീട്ടുമുറ്റത്ത് സ്ഥാപിച്ചാണ് തോമസ് ആ സ്നേഹം പ്രകടിപ്പിച്ചത്. ഇന്ത്യയോടുള്ള സ്നേഹസൂചകമായി പ്രതിമയുടെ അടിത്തറ താമര മാതൃകയിലുമാക്കി. ഇരുവശത്തും സിംഹങ്ങളും. ചെറായി ബീച്ചിലേക്ക് പോകുന്ന വിനോദസഞ്ചാരികളിൽ പലരും സ്റ്റാച്യൂ ഒഫ് ലിബർട്ടി കാണാൻ അവിടേക്ക് കയറിച്ചെല്ലാറുണ്ട്. 12 വർഷം മുമ്പ് നിർമ്മിച്ചതാണിത്.

സൗദി അറേബ്യയിലെ അരാംകോ ഓയിൽ കമ്പനിയിൽ കമ്പ്യൂട്ടർ പ്രോജക്ട് കൺട്രോൾ വിഭാഗത്തിൽ 1975ലാണ് തോമസ് തര്യന് ജോലി ലഭിച്ചത്. ഇന്ന് സൗദി സർക്കാരിനു കീഴിലുള്ള അരാംകോ അക്കാലത്ത് അമേരിക്കയുടേതായിരുന്നു. 2001ലാണ് വിരമിച്ച് നാട്ടിലെത്തിയത്. അൽഫോൺസയാണ് ഭാര്യ. മകൾ: ടോയോ.

20 അടി, 10 ലക്ഷം രൂപ 20 അടിയാണ് ഉയരം.

10 ലക്ഷത്തോളം രൂപ ചെവലായി. പറവൂർ സ്വദേശിയായ ശില്പി ക്ലീറ്റസ് കമ്പിയും മണലും സിമന്റും ഉപയോഗിച്ച് അഞ്ച് ഭാഗങ്ങളായി നിർമ്മിച്ച് ലോറിയിൽ കയറ്റി ഞാറയ്ക്കലിൽ എത്തിച്ച് കൂട്ടിച്ചേർക്കുകയായിരുന്നു.

ഫ്രാൻസിന്റെ സമ്മാനം

അമേരിക്കൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിലെ ജനങ്ങൾ അമേരിക്കയ്‌‌ക്ക് നൽകിയ സ്നേഹസമ്മാനമാണ് സ്റ്റാച്യൂ ഒഫ് ലിബർട്ടി. 93 മീറ്റർ ഉയരമുള്ള പ്രതിമ 1886 ഒക്ടോബർ 28ന് നാടിന് സമർപ്പിച്ചു. 350 കഷണങ്ങളായി വിഭജിച്ച് 214 പെട്ടികളിലായാണ് ഫ്രാൻസിൽ നിന്ന് കപ്പൽ മാർഗം ന്യൂയോർക്കിലെത്തിച്ചത്.