അപകട സാദ്ധ്യത മുന്നിൽ കണ്ട് നാട്ടുകാർ വെള്ളകുളങ്ങരയിൽ കനാൽ കൈവരി മുളകൊണ്ട് കെട്ടി
മണക്കാല : അടൂർ വെള്ളക്കുളങ്ങരയിൽ കെ.ഐ.പി കനാലിന്റെ തകർന്ന കൈവരി നന്നാക്കാൻ അധികൃതർ തയാറാവാത്തതിനാൽ മുള കോർത്ത് കെട്ടി താത്കാലിക കൈവരി നിർമ്മിച്ച് അപകടസാദ്ധ്യത കുറച്ച് നാട്ടുകാർ. കനാലിന്റെ കൈവരി തകർന്നു കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. മരങ്ങൾ വന്നു തണലുള്ള പ്രദേശമായതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്ന് പോലും ആളുകൾ ഈ കനാലിനോട് ചേർന്നുള്ള വാഹനം നിറുത്തി വിശ്രമിക്കാറുണ്ട്. രാത്രികാലത്ത് താഴെ റോഡിൽ നിന്ന് കയറി വരുന്ന വാഹനങ്ങൾ കൈവരിയില്ലെങ്കിൽ അബദ്ധത്തിൽ നിയന്ത്രണം തെറ്റി കനാലിൽ വീഴാനുള്ള സാദ്ധ്യത ഏറെയാണ്. അടൂർ -ചവറ റോഡിൽ നിന്നും ഉൾപ്രദേശങ്ങളിലേക്ക് പോകാനുള്ള പ്രധാന കനാൽ റോഡ് ഈ പാലത്തിലൂടെയാണ് കടന്നു പോകുന്നത്. കല്ലട ജലസേചന പദ്ധതിയുടെ കീഴിലെ കനാലിന്റെ പാലമായതിനാൽ ഇത് നന്നാക്കാനുള്ള പൂർണ ഉത്തരവാദിത്തം ജലസേചന വകുപ്പിനാണ്. അടൂർ ഏരിയയിലെ കെ.ഐ.പി സെക്ഷൻ ഓഫീസിലെ അസിസ്റ്റന്റ് എൻജിനിയറോ ഡിവിഷൻ ഓഫീസിലെ എക്സിക്യൂട്ടീവ് എൻജിനിയറോ ഈ വിഷയത്തിൽ ഇടപെടാൻ ഇത് വരെയും തയാറായിട്ടില്ലെന്ന് നാട്ടുകാർ ആക്ഷേപം ഉന്നയിക്കുന്നുണ്ട്. പ്രാദേശികമായി നാടിന്റെ ഒരു പ്രധാന പ്രശ്‍നമായിട്ടും പഞ്ചായത്ത് അധികൃതരും വേണ്ട ഇടപെടൽ നടത്തിയിട്ടില്ല . വിഷയത്തിൽ അടിയന്തര ഇടപെടൽ നടത്തമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടർക്ക് പരാതി നല്കാൻ ഒരുങ്ങുകയാണ് നാട്ടുകാർ.