ഇതല്ലേ, അരങ്ങേറ്റം !

Wednesday 15 April 2026 12:30 AM IST

ഐ.പി.എൽ അരങ്ങേറ്റം അവിസ്മണീയമാക്കി സൺറൈസേഴ്സ് ഹൈദരാബാദിന്റെ പേസർമാരായ പ്രഫുൽ ഹിൻഗേയും സാക്കിബുൽ ഹുസൈനും

കഴിഞ്ഞരാത്രി ഐ.പി.എല്ലിൽ രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശി സഖ്യത്തിന്റേയും സൺറൈസേഴ്സ് ഹൈദരാബാദിന്റെ അഭിഷേക് ശർമ്മ - ട്രാവിസ് ഹെഡ് സഖ്യത്തിന്റേയും ബാറ്റിംഗ് വെടിക്കെട്ട് കാണാനാണ് ആരാധകർ കാത്തിരുന്നത്. എന്നാൽ ഇവരെയെല്ലാം അപ്രസക്തരാക്കിസൺറൈസേഴ്സിന്റെ രണ്ട് അരങ്ങേറ്റക്കാരാണ് കളം വാണത്; ഒപ്പം സൺറൈസേഴ്സ് ക്യാപ്ടൻ ഇഷാൻ കിഷനും. വലയംകയ്യൻ മീഡിയം പേസർമാരായ പ്രഫുൽ ഹിൻഗേയും സാക്കിബുൽ ഹസനുമാണ് ആ പേസർമാർ.

വിദർഭക്കാരനായ പ്രഫുലും ബീഹാറുകാരനായ സാക്കിബുലും വീഴ്ത്തിയത് നാലുവിക്കറ്റുകളാണ്. പ്രഫുൽ തന്റെ ആദ്യ ഓവറിൽ തന്നെ മൂന്നുവിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതിൽ സാക്ഷാൽ വൈഭവ് സൂര്യവംശിയും ധ്രുവ് ജുറേലും ലുഹാൻ ഡ്രെ പ്രിട്ടോറിയസും ഉൾപ്പെടുന്നു. ഐ.പി.എൽ ചരിത്രത്തിൽ തന്നെ ആദ്യ ഓവറിൽ മൂന്ന് വിക്കറ്റ് അരങ്ങേറുന്ന ആദ്യ താരമായി പ്രഫുൽ മാറി. അടുത്ത ഓവറിൽ യശസ്വി ജയ്സ്വാളിനെ (1) വീഴ്ത്തി സാക്കിബും വരവറിയിച്ചു. ഇതോടെ രാജസ്ഥാൻ രണ്ട് റൺസിന് നാലുവിക്കറ്റെന്ന നിലയിലായി. മൂന്നാം ഓവറിൽ പ്രഫുൽ റിയാൻ പരാഗിനെയും പുറത്താക്കി നാലുവിക്കറ്റ് തികച്ചു. ഡൊണോവൻ ഫെരേരയേയും(69) ആർച്ചറെയും (2),രവി ബിഷ്ണോയ്‌യേയുമാണ് (0) സാക്കിബ് പുറത്താക്കിയത്.

സീനിയർ തലത്തിൽ തന്റെ രണ്ടാമത്തെ മാത്രം ട്വന്റി-20 മത്സരത്തിനാണ് 24കാരനായ പ്രഫുൽ ഇറങ്ങിയത്. പഞ്ചാബിന് എതിരായ മത്സരത്തിൽ പ്രഫുൽ കളിക്കേണ്ടതായിരുന്നു. ടീം ലിസ്റ്റിൽ പേരുണ്ടായിട്ടും ടോസിന് തൊട്ടുമുമ്പ് ജയ്ദേവ് ഉനദ്കദിനായി മാറിക്കൊടുക്കേണ്ടിവന്നു. വിദർഭ സ്വദേശിയായ പ്രഫുൽ 2024ലാണ് രഞ്ജിയിൽ അരങ്ങേറിയത്.

ഇവരുടെ മിന്നലാക്രമണത്തിൽ തകർന്നുപോയത് രാജസ്ഥാൻ റോയൽസാണ്. ഈ സീസണിലെ ആദ്യ തോൽവിയാണ് അവർ ഏറ്റുവാങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത് 216/6 എന്ന സ്കോർ ഉയർത്തിയശേഷം രാജസ്ഥാനെ 19 ഓവറിൽ 159ൽ ഒതുക്കുകയായിരുന്നു സൺറൈസേഴ്സ്. (44 പന്തുകളിൽ എട്ടുഫോറും ആറ് സിക്സുമടക്കം 91 റൺസ് നേടിയ ഇഷാൻ കിഷനാണ് ബാറ്റിംഗിൽ സൺറൈസേഴ്സിന് വേണ്ടി തിളങ്ങിയത്. നാലോവറിൽ 34 റൺസ് വഴങ്ങി നാലുവിക്കറ്റ് വീഴ്ത്തിയ പ്രഫുൽ ഹിൻഗേയാണ് മാൻ ഒഫ് ദ മാച്ചായത്. സാക്കിബ് നാലോവറിൽ 24 റൺസ് വഴങ്ങിയാണ് നാലുവിക്കറ്റ് വീഴ്ത്തിയത്.