കറുത്ത പശു, വെള്ളപ്പാറ്റ, കോളനി റാമിന്റെ പരിഹാസം ഇങ്ങനെ

Wednesday 15 April 2026 12:41 AM IST

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് അദ്ധ്യാപകൻ ഡോ. എം.കെ. റാമിനെതിരെ കൂടുതൽ വെളിപ്പെടുത്തലുമായി വിദ്യാർത്ഥികൾ. ചെരുപ്പിട്ട് വന്ന തന്നെ കോളനി എന്ന് വിളിച്ചെന്നും ക്ളാസിലെ പെൺകുട്ടിയെക്കൊണ്ട് ചെരുപ്പ് വച്ച് തല്ലിക്കാൻ ശ്രമിച്ചെന്നും നിതിന്റെ സഹപാഠി പറഞ്ഞു.

നിറം കൂടിയവരെ വെള്ളപ്പാറ്റയെന്നാണ് ഡോ. റാം വിളിക്കുക. ഒരു പെൺകുട്ടിയെ കറുത്ത പശു എന്ന് വിളിച്ച് പരിഹസിച്ചു. ആ കുട്ടി ക്ലാസിൽവച്ച് പൊട്ടിക്കരയാൻ പോലും പേടിച്ചു. പിന്നീട് അദ്ധ്യാപകൻ പോയ ശേഷമാണ് വിദ്യാർത്ഥിനി കരഞ്ഞത്. ഇതിനെതിരെ പ്രതികരിച്ചാൽ പരീക്ഷയിൽ തോൽപ്പിക്കും എന്നായിരുന്നു അദ്ധ്യാപകന്റെ ഭീഷണിയെന്നും വിദ്യാർത്ഥികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. തന്നെ കാണാൻ ആദിവാസിയെപ്പോലെയുണ്ടെന്ന് ഡോ. റാം പറഞ്ഞതായി ഒരു വിദ്യാർത്ഥി പറഞ്ഞു. ശിക്ഷയായി ഇരുപതിനായിരം രൂപയൊക്കെ വിലവരുന്ന ബുക്കുകൾ വാങ്ങിപ്പിക്കുക, രണ്ടായിരം പേജുകൾ എഴുതിക്കുക തുടങ്ങിയ കടുത്ത മാനസിക പീഡനങ്ങളാണ് അദ്ധ്യാപകന്റെ ഭാഗത്തുനിന്നുണ്ടായത്. എതിർത്ത് സംസാരിക്കുന്നവരെ ഇന്റേണൽ, വൈവ പരീക്ഷകളിൽ മനഃപൂർവ്വം തോൽപ്പിക്കുമെന്നും കോഴ്സ് പൂർത്തിയാക്കാൻ അനുവദിക്കാതെ വർഷങ്ങളോളം ക്യാമ്പസിൽ പിടിച്ചിരുത്തുമെന്നുമുള്ള ഭയമാണ് വിദ്യാർത്ഥികളെ ഇത്രയും കാലം നിശബ്ദരാക്കിയത്.