പന്തളം കൊട്ടാരത്തിലെ തിരുവാഭരണത്തിലെ കാണിപ്പൊന്ന് കണ്ടെത്തി; എടുത്തത് മുളമ്പുഴ  സ്വദേശി 

Wednesday 15 April 2026 10:41 AM IST

പന്തളം: വിഷുദിനത്തിൽ പന്തളം വലിയ കോയിക്കൽ ധർമ്മശാസ്താ ക്ഷേത്രത്തിൽ പതിവുള്ള തിരുവാഭരണ ദർശനത്തിനിടെ കാണിപ്പൊന്ന് കാണാതായി. നിമിഷങ്ങൾക്കുള്ളിൽ കാണിപ്പൊന്ന് കണ്ടെത്തി. ക്ഷേത്ര ദർശനത്തിനെത്തിയ മുളമ്പുഴ സ്വദേശി അബദ്ധത്തിൽ എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇന്ന് രാവിലെയാണ് പന്തളം കൊട്ടാരത്തിൽ സൂക്ഷിച്ചിരുന്ന തിരുവാഭരണങ്ങൾ വലിയകോയിക്കൽ ധർമ്മശാസ്താക്ഷേത്ര വിഗ്രഹത്തിൽ ചാർത്തി വിഷുക്കണി ദർശനം ഒരുക്കിയത്. പുലർച്ചെ നാലര മുതൽ ദർശനസൗകര്യം ഉണ്ടായിരുന്നു. ആറുമണിയോടെ ദർശനത്തിനെത്തിയ ഭക്തരിൽ ഒരാൾ അശ്വാരൂഢനായ അയ്യപ്പന്റെ രൂപമുള്ള കാണിപ്പൊന്ന് കെെക്കലാക്കുകയായിരുന്നു. ഇയാൾ കാണിപ്പൊന്ന് പോക്കറ്റിലിട്ട് മടങ്ങുകയായിരുന്നു. മോഷണം പോയെന്ന് അറിഞ്ഞ് പൊലീസെത്തി സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ പരിശോധിച്ചപ്പോഴാണ് സംഭവം പുറത്തുവന്നത്.

സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പന്തളം മങ്ങാരം മുളമ്പുഴ സ്വദേശിയെ തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസ് അയാളുടെ വീട്ടിലെത്തി. ചോദ്യം ചെയ്തപ്പോഴാണ് വിഷു പ്രമാണിച്ച് ക്ഷേത്രത്തിൽ നിന്ന് നൽകിയതാണെന്ന് ധരിച്ചെന്നും പിന്നീട് വീട്ടിലെത്തി പൂജാമുറിയിൽ വയ്ക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നത്. തുടർന്ന് അദ്ദേഹത്തെ കൂട്ടി പൊലീസ് ക്ഷേത്രത്തിലെത്തി. കാണിപ്പൊന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർക്ക് കെെമാറി. പിന്നീട് മേൽശാന്തി തിരുവാഭരണങ്ങൾക്കൊപ്പം വച്ചു.

ദേവസ്വം ബോർഡ് അധികൃതർക്കും പന്തളം കൊട്ടാരം നിർവാഹക സംഘത്തിനും പരാതിയില്ലെന്ന് അറിയിച്ചതിനെ തുടർന്ന് മുളമ്പുഴ സ്വദേശിക്കെതിരെ കേസെടുക്കാതെ പറഞ്ഞയയ്ക്കുകയായിരുന്നു.

ദർശനത്തിന് എത്തുന്ന പന്തളം കൊട്ടാരം കുടുംബാംഗങ്ങൾക്ക് കണ്ണിൽവച്ച് തൊഴാനായിട്ടാണ് കാണിപ്പൊന്ന് നൽകാറുള്ളത്. ശ്രീകോവിലിനുള്ളിൽ സൂക്ഷിക്കുന്ന കാണിപ്പൊന്ന് പൂജാരിയാണ് കണ്ണിൽവച്ച് തൊഴുവാനായി കുടുംബാംഗങ്ങൾക്ക് നൽകുന്നത്.