പ്രവാസികൾക്ക് കോളടിച്ചു, വൻ ലാഭത്തിൽ സ്വർണം വാങ്ങാം; ഓഫർ ഞായറാഴ്‌ച വരെ
ദുബായ്: യുഎഇയിലുടനീളം സ്വർണവിൽപ്പന വർദ്ധിപ്പിക്കാനായി പണിക്കൂലി കുറച്ച് വ്യാപാരികൾ. വിനോദസഞ്ചാരികളുടെ വരവിൽ കുറവുണ്ടായതോടെയാണ് താമസക്കാരെ കേന്ദ്രീകരിച്ച് വിൽപ്പന വർദ്ധിപ്പിക്കാൻ ഈ നീക്കം. ഏപ്രിൽ 19ന് അക്ഷയ തൃതീയ ആയതും ഓഫറുകൾ നൽകാൻ മറ്റൊരു കാരണമായി.
ഇന്നലെ വൈകിട്ട് 24, 22, 21 കാരറ്റ് സ്വർണത്തിന് യഥാക്രമം 578.0 ദിർഹം (14,697.89 രൂപ), 535.25 ദിർഹം (13,610.81രൂപ), 513.25 ദിർഹം (13,051.37 രൂപ) എന്നിങ്ങനെയായിരുന്നു വിപണിവില. അക്ഷയ തൃതീയ ആയതിനാൽ പല ജുവലറികളും പണിക്കൂലി പൂർണമായും ഒഴിവാക്കിയാണ് സ്വർണവിൽപ്പന നടത്തുന്നത്. 'സ്വർണത്തിന്റെ വില കുറയ്‌ക്കാൻ ഞങ്ങൾക്ക് സാധിക്കില്ല, പകരം പണിക്കൂലിയിൽ ഇത്തരം ഓഫറുകൾ നൽകുമ്പോൾ കൂടുതൽപേർ സ്വർണം വാങ്ങും. പൊതുവേ സ്വർണവില കൂടിയതോടെ ആളുകൾ വാങ്ങുന്ന സ്വർണത്തിന്റെ അളവ് കുറഞ്ഞിരിക്കുകയാണ്'- ഒരു ജുവലറി ഉടമ പറഞ്ഞു.
'കഴിഞ്ഞ രണ്ട് മാസമായി ജിസിസി രാജ്യങ്ങളിൽ ഞങ്ങളുടെ വിപണിയുടെ നട്ടെല്ല് അവിടുത്തെ പ്രവാസികൾ ഉൾപ്പെടെയുള്ള താമസക്കാരാണ്. യുദ്ധസാഹചര്യത്തിൽ വിനോദസഞ്ചാരികളുടെ എണ്ണം കുറഞ്ഞു. മാറ്റമില്ലാതെ തുടരുന്നത് പ്രവാസി ഇന്ത്യക്കാരാണ്. അവർ സ്ഥിരമായി സ്വർണത്തിൽ നിക്ഷേപം നടത്തുന്നുണ്ട്. പ്രത്യേകിച്ച് ഗൾഫ് രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയവർ. അക്ഷയ തൃതീയ ദിനത്തിൽ കൂടുതൽ പ്രതീക്ഷിക്കുന്നതും മലയാളികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരായ പ്രവാസികളെയാണ്' - മറ്റൊരു ജുവലറി ഉടമ പറഞ്ഞു.