ഒരുക്കങ്ങൾ സജീവം : തൃശൂർ പൂരം 26ന്
തൃശൂർ : തൃശൂർ പൂരത്തിന്റെ കൊടിയേറ്റം 20ന് നടക്കും. 24ന് സാമ്പിൾ വെടിക്കെട്ടും 25ന് രാവിലെ പൂര വിളംബരവും. 26നാണ് പൂരം. പ്രധാന ക്ഷേത്രങ്ങളായ തിരുവമ്പാടി, പാറമേക്കാവ് ക്ഷേത്രങ്ങൾക്ക് പുറമേ ഘടക ക്ഷേത്രങ്ങളായ ലാലൂർ കാർത്യായനി ക്ഷേത്രം, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, പനമുക്കുംപിള്ളി ശാസ്താക്ഷേത്രം, പൂക്കാട്ടിക്കര കാരമുക്ക് ഭഗവതി ക്ഷേത്രം, കണിമംഗലം ശാസ്താക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, കുറ്റൂർ നെയ്തലക്കാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും 20ന് പൂരത്തിന് കൊടിയേറും.
തിരുവമ്പാടിയിൽ രാവിലെ 11.30നും പാറമേക്കാവിൽ രാവിലെ 11.30 നും 11.45 നും ഇടയിലാണ് കൊടിയേറ്റം. ഇത്തവണയും തിരുവമ്പാടി വിഭാഗത്തിന് തിരുവമ്പാടി ചന്ദ്രശേഖരൻ തന്നെയാണ് തിടമ്പേറ്റുക. പാറമേക്കാവ് ദേവസ്വത്തിന് തൃക്കടവൂർ ശിവരാജു തിടമ്പേറ്റും.
ഇലഞ്ഞിത്തറ മേളത്തിന് കിഴക്കൂട്ട് അനിയൻ മാരാർ പാറമേക്കാവ് വിഭാഗത്തിനായി പ്രമാണം വഹിക്കുമ്പോൾ രാത്രി പഞ്ചവാദ്യത്തിന് ചോറ്റാനിക്കര നന്ദപ്പൻ മാരാർ പ്രമാണിയാകും. തിരുവമ്പാടി വിഭാഗത്തിൽ മഠത്തിൽ പഞ്ചവാദ്യത്തിന് കോങ്ങാട് മധു നേതൃത്വം നൽകും.പാണ്ടിമേളം ആദ്യമായി ചെറുശേരി കുട്ടൻ മാരാർ നയിക്കും.
ഇത്തവണ പൂരം ഞായറാഴ്ചയാണ്. തിരക്ക് കണക്കിലെടുത്ത് ശക്തമായ സുരക്ഷാസംവിധാനം ഏർപ്പെടുത്തും. കുടമാറ്റം നടക്കുന്ന തേക്കെ ഗോപുരനടയിൽ പ്രത്യേക സുരക്ഷയൊരുക്കും. സ്ത്രീകടളടക്കമുള്ളവർക്ക് സുരക്ഷിതമായി പൂരം കാണാൻ സൗകര്യമൊരുക്കും.