ഹോട്ടലുകളിൽ പാചകത്തിന് എഥനോൾ ഒരുക്കാൻ കേന്ദ്രം

Saturday 18 April 2026 12:36 AM IST

എൽ.പി.ജിക്ക് ബദലായി ഉപയോഗിക്കാം

കൊച്ചി: വാണിജ്യ ആവശ്യങ്ങൾക്ക് പാചകവാതകത്തിന് പകരം എഥനോൾ ഉപയോഗിക്കുന്നതിന്റെ സാദ്ധ്യത പരിശോധിക്കാൻ കേന്ദ്ര സർക്കാർ. പശ്ചിമേഷ്യയിലെ യുദ്ധം ഇന്ധന പ്രതിസന്ധി രൂക്ഷമാക്കുന്നതിനാലാണ് പുതിയ ആലോചന.

രാജ്യത്ത് ഡിസ്‌റ്റിലറികളുടെ കൈവശം മിച്ചമുള്ള 1000 കോടി ലിറ്റർ എഥനോൾ പാചക ആവശ്യങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതുസംബന്ധിച്ച ധവളപത്രം ഉടൻ മന്ത്രിതല സമിതിക്ക് സമർപ്പിക്കും.

ഹോട്ടലുകൾ, വിമാനത്താവളങ്ങൾ, റെസ്റ്റോറന്റുകൾ തുടങ്ങിയ അധിക ഉപഭോഗമുള്ള മേഖലകളിൽ എഥനോൾ അവതരിപ്പിച്ചാൽ ഊർജ സുരക്ഷ ഉറപ്പാക്കാനാകും. എൽ.പി.ജി ഇറക്കുമതിയിലെ അമിത ആശ്രയത്വം ഒഴിവാക്കാനുമാകും.

പെട്രോളിയം, റോഡ് ഗതാഗതം, ഘനവ്യവസായം, ഭക്ഷ്യം എന്നീ മന്ത്രാലയങ്ങൾ ഉൾപ്പെടുന്ന സമിതിയാണ് എഥനോൾ നയം രൂപീകരിക്കുക. വ്യവസായ പ്രതിനിധികളുമായി ചർച്ച ചെയ്ത് അന്തിമ തീരുമാനമെടുക്കും.

എഥനോൾ ഉത്പാദനം

രാജ്യത്ത് എഥനോൾ ഉത്പാദനശേഷി 2000 കോടി ലിറ്ററായി ഉയർന്നു. പെട്രോളിൽ 20% എഥനോൾ കലർത്തണമെന്ന നിബന്ധന പാലിച്ചാലും 1,000 കോടി ലിറ്റർ മിച്ചമുണ്ടെന്നാണ് കണക്കുകൾ. സമീപകാലത്ത് 40,000 കോടി രൂപയുടെ നിക്ഷേപമാണ് ഈ മേഖലയിലുണ്ടായത്. ചോളം, നെല്ല്, കരിമ്പ് എന്നിവയിൽ നിന്ന് നിർമ്മിക്കുന്ന എഥനോളിന്റെ പ്രചാരം കർഷകർക്കും ഗ്രാമീണ സമ്പദ്‌വ്യവസ്ഥയ്ക്കും കരുത്താകും.

ഇന്ധന ചെലവിൽ ലാഭം

വാണിജ്യ എൽ.പി.ജി കിലോ 103 രൂപ വിലവരുമ്പോൾ ജലാംശമുള്ള ഹൈഡ്രസ് എഥനോളിന് 70 രൂപ മാത്രമാണ് ചെലവ്.

എൽ.പി.ജിക്ക് 12,000 കലോറി ലഭിക്കുമ്പോൾ എഥനോളിന് 7,100 കലോറിയേ ലഭിക്കൂ എന്നതാണ് പരിമിതി. അതിനാൽ കൂടുതൽ അളവിൽ എഥനോൾ ഉപയോഗിക്കേണ്ടി വരുമെങ്കിലും പരിസ്ഥിതി സൗഹൃദമാണെന്നതും നേട്ടമാണ്.

നേട്ടങ്ങൾ

1. എൽ.പി.ജി ഇറക്കുമതി ആശ്രയത്വം കുറയ്ക്കാം

2. കാർബൺ ബഹിർഗമനം നിയന്ത്രിക്കാം

3. കർഷകർക്ക് അധിക വരുമാനം ലഭ്യമാകും

4. എഥനോൾ ഉത്പാദനത്തിൽ അധിക നിക്ഷേപമെത്തും