അതിരാത്രത്തിന് അഗ്നി തെളിഞ്ഞു

Saturday 18 April 2026 12:59 AM IST
അതിരാത്രത്തോടനുബന്ധിച്ച് നടന്ന അഗ്നിഹോത്രം

കോഴിക്കോട് : അയ്യായിരം പേർ ഒന്നിച്ചിരുന്ന് ഒരേ മനസോടെ നടത്തിയ അഗ്നിഹോത്രത്തോടെ കോഴിക്കോട് അതിരാത്രത്തിന് തിരി തെളിഞ്ഞു. എം.ഡി.എച്ച് ഗ്രൂപ്പ് ചെയർമാൻ മഹാശയ് രാജീവ് ഗുലാട്ടി ഉദ്ഘാടനം ചെയ്തു. കാശ്യപാശ്രമ സന്ദേശം കേരളത്തിന്റെ അതിർത്തിക്കപ്പുറം എത്തേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം വ്യക്തമാക്കി. ആചാര്യശ്രീ രാജേഷ് മുഖ്യപ്രഭാഷണം നടത്തി. മുൻ കേന്ദ്ര മന്ത്രി ഡോ. സത്യപാൽ സിംഗ് മുഖ്യാതിഥിയായി. മഹാശയ് രാജീവ് ഗുലാട്ടിയെയും ഡോ.സത്യപാൽ സിംഗിനെയും ആചാര്യശ്രീ രാജേഷ് ആദരിച്ചു. വിവേക് ഡി ഷേണായ്, എം ആർ വേദലക്ഷ്മി, ഒ.ബാബുരാജ് വൈദിക് എന്നിവർ പ്രസംഗിച്ചു. വൈകിട്ട് ഭരതനാട്യം, സംഗീത കച്ചേരി തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. ദൽഹി, ഹരിയാന എന്നിവിടങ്ങളിൽ നിന്നുള്ള ആര്യസമാജത്തിലെ വേദ പ്രവർത്തകരുടെ സംഘം സന്ദീപ് ആചാര്യയുടെ നേതൃത്വത്തിൽ അതിരാത്രത്തിന്റെ വോളണ്ടിയർമാരായി എത്തിയിട്ടുണ്ട്. അതിരാത്ര വേദിയിൽ ഗണപതി പൂജ, പുണ്യാഹം, സങ്കൽപം, ഋതിക് വരണം, മധുപർക്കം, ഉഖാ സംഭരണം, വായവ്യയാഗം, പ്രധാന യാഗം, ഹവിർയാഗം, നാന്ദീശ്രാദ്ധം, ദീക്ഷണീയേഷ്ടി, ക്ഷൗരം, ദീക്ഷാഗ്രഹണം, ഉഖാ പ്രവൃജനം, വിഷ്ണുക്രമണം, സനീഹാര പ്രസ്ഥാപനം എന്നിവ നടന്നു. അതിരാത്രത്തിന്റെ രണ്ടാം ദിവസമായ ഇന്ന് രാവിലെ 6. 30 മുതൽ തുടങ്ങുന്ന ചടങ്ങുകൾ രാത്രി വരെ നീളും. 2014ൽ കാശ്യപാശ്രമം സംഘടിപ്പിച്ച അഗ്നിഷ്ടോമ സോമയാഗത്തിന്റെ തുടർച്ചയാണ് ഇപ്പോൾ നടക്കുന്ന അതിരാത്രം.