തോറ്റ് തോറ്റ് കൊല്‍ക്കത്ത; അഞ്ച് വിക്കറ്റ് ജയവുമായി ഗുജറാത്ത് ടൈറ്റന്‍സ്

Friday 17 April 2026 11:26 PM IST

അഹമ്മദാബാദ്: ഐപിഎല്‍ സീസണിലെ അഞ്ചാം തോല്‍വി വഴങ്ങി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. ഗുജറാത്ത് ടൈറ്റന്‍സ് അഞ്ച് വിക്കറ്റിനാണ് കൊല്‍ക്കത്തയെ പരാജയപ്പെടുത്തിയത്. 181 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ടൈറ്റന്‍സ് 19.4 ഓവറുകളില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ ജയിച്ച് കയറുകയായിരുന്നു. തകര്‍പ്പന്‍ അര്‍ദ്ധ സെഞ്ച്വറി പ്രകടനവുമായി ടീമിനെ മുന്നില്‍ നിന്ന് നയിച്ച ക്യാപ്റ്റന്‍ ശുബ്മാന്‍ ഗില്‍ ആണ് ജയത്തിന് അടിത്തറയിട്ടത്.

50 പന്തുകള്‍ നരിട്ട ഗില്‍ എട്ട് ഫോറും നാല് സികസു സഹിതം 86 റണ്‍സ് നേടിയാണ് പുറത്തായത്. സഹ ഓപ്പണര്‍ സായ് സുദര്‍ശന്‍ 22(16), വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍ 25(15) എന്നിവര്‍ നായകന് മികച്ച പിന്തുണ നല്‍കി. വാഷിംഗ്ടണ്‍ സുന്ദര്‍ 13(13) റണ്‍സ് നേടി മടങ്ങി. ഗ്ലെന്‍ ഫിലിപ്‌സ് 19(16) അവസാന ഓവറില്‍ പുറത്തായി, രാഹുല്‍ തെവാത്തിയ 7*(6), ഷാരൂഖ് ഖാന്‍ 3*(2) എന്നിവര്‍ പുറത്താകാതെ നിന്നു.

കൊല്‍ക്കത്തയ്ക്കായി വരുണ്‍ ചക്രവര്‍ത്തി രണ്ട് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ വൈഭവ് അരോറയ്ക്കും സുനില്‍ നരെയ്‌നും രമണ്‍ദീപ് സിംഗിനും ഓരോ വിക്കറ്റ് വീതം ലഭിച്ചു. ആറ് മത്സരങ്ങളില്‍ നിന്ന് മുന്‍ ചാമ്പ്യന്‍മാര്‍ വഴങ്ങുന്ന അഞ്ചാമത്തെ തോല്‍വിയാണിത്. പഞ്ചാബിനെതിരായ മത്സരം മഴ കാരണം ഉപേക്ഷിച്ചതിലൂടെ ലഭിച്ച ഒരു പോയിന്റ് മാത്രമാണ് കൊല്‍ക്കത്തയുടെ സമ്പാദ്യം.

ആദ്യം ബാറ്റ് ചെയ്ത കെകെആര്‍ 20 ഓവറില്‍ 180 റണ്‍സിന് എല്ലാവരും പുറത്തായി. അര്‍ദ്ധ സെഞ്ച്വറി നേടി അവസാന പന്തില്‍ പുറത്തായ കാമറൂണ്‍ ഗ്രീന്‍ 79(55) ആണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. മികച്ച ബാറ്റിംഗ് പിച്ചില്‍ ഗ്രീനിന് മറുവശത്ത് നിന്ന് പിന്തുണ നല്‍കാന്‍ ആരുമില്ലായിരുന്നു.

ഓപ്പണര്‍മാരായ ടിം സൈഫര്‍ട്ട് 19(14), ക്യാപ്റ്റന്‍ അജിങ്ക്യ റഹാനെ 0(1) എന്നിവരും മൂന്നാമനായി എത്തിയ അന്‍ക്രിഷ് രഘുവംശിയും 8(4) പെട്ടെന്ന് മടങ്ങി. നാലാമനായി എത്തിയ കാമറൂണ്‍ ഗ്രീന്‍ ഒരുവശത്ത് നിന്ന് ഒറ്റയ്ക്ക് പോരാടുകയായിരുന്നു. ഏഴ് ബൗണ്ടറികളും നാല് സിക്സറുകളും ഉള്‍പ്പെടുന്നതായിരുന്നു ഓസീസ് ഓള്‍റൗണ്ടറുടെ ഇന്നിംഗ്സ്. 20 പന്തില്‍ 27 റണ്‍സെടുത്ത റോവ്മാന്‍ പവല്‍ മാത്രമാണ് പിന്നീട് കെകെആര്‍ നിരയില്‍ പിടിച്ചുനിന്നത്. അനുകൂല്‍ റോയ് 9(7), റിങ്കു സിംഗ് 1(2) എന്നിവരും നിറംമങ്ങി.

രമണ്‍ദീപ് സിംഗ് 17(8), സുനില്‍ നരെയ്ന്‍ 0(5), കാര്‍ത്തിക് ത്യാഗി 6(4) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സംഭാവന. ഗുജറാത്ത് ടൈറ്റന്‍സിന് വേണ്ടി കാഗിസോ റബാഡ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജിനും അശോക് ശര്‍മ്മയ്ക്കും രണ്ട് വിക്കറ്റുകള്‍ വീതം ലഭിച്ചു. പ്രസീദ്ധ് കൃഷ്ണ, റാഷിദ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം പങ്കിട്ടു.