എൻജിനിയർ സുജയുടെ ലെറ്റ്യൂസ് കൃഷി സൂപ്പർഹിറ്റ്

Saturday 18 April 2026 12:58 AM IST
കെ.എസ്.സുജ പോളി ഹൗസ് കൃഷിയിടത്തിൽ

കൊല്ലം: ഭർത്താവിനൊപ്പം കുവൈറ്റിലായിരുന്നപ്പോൾ, ടെറസിൽ വെറുതേ പരീക്ഷിച്ച കൃഷിയിലെ വിജയമാണ് നാട്ടിൽ തയ്യാറാക്കിയ പോളി ഹൗസിൽ ലെറ്റ്യൂസ് (ഉർവ ചീര) കൃഷി ഹിറ്റാക്കാൻ എൻജിനിയറായ കെ.എസ്.സുജയ്‌ക്ക് (41) പ്രചോദനമായത്.

ലുലുമാൾ, സുപ്രീം, ഷെഫ് പിള്ള തുടങ്ങി സുജയുടെ ലെറ്റ്യൂസ് വാങ്ങാൻ വൻകിടക്കാരെത്തി. സാലഡുകളിലും സാൻവിച്ചുകളിലുമാണ് ബട്ടാവിയ, റൊമയിൻ എന്നീ ഇനങ്ങളിലുള്ള ലെറ്റ്യൂസുകൾ ഉപയോഗിക്കുന്നത്.

കൊട്ടാരക്കര പുത്തൂർ ചെറുപൊയ്കയിൽ കളീയ്‌ക്കൽ തുണ്ടിൽ വീടിനോട് ചേർന്ന പോളി ഹൗസിൽ ശീതമേഖല കൃഷിയിനമായ ലെറ്റ്യൂസ് വിളവെടുപ്പിന് പാകമായി.

140 മുതൽ 160 വരെയാണ് കിലോയ്‌ക്ക് വില. വീടിന് പിന്നിലായി 6000 ചതുരശ്ര അടി വിസ്തീർണത്തിൽ പോളി ഹൗസ് തയ്യാറാക്കി. ചെലവ് എല്ലാം കൂടി 40 ലക്ഷം. കൃഷി ഭവനുമായി ബന്ധപ്പെട്ടാണ് ഉർവ്വ ചീരയെപ്പറ്റി മനസിലാക്കിയത്. മൊത്തമായും ഓട്ടോമാറ്റിക് സംവിധാനത്തിൽ ശീതീകരിച്ച പോളി ഹൗസിൽ ഹൈഡ്രോ പോണിക് രീതിയിൽ (മണ്ണില്ലാ കൃഷി) 7000 ലെറ്റ്യൂസ് നട്ടു. 28 ദിവസം മുതൽ വിളവെടുക്കാൻ പറ്റി. ഒരു മീറ്റർ വരെ വളരുന്ന, വിളവെടുക്കാൻ പാകമായ ചെടിക്ക് 150 മുതൽ 250 ഗ്രാം വരെ തൂക്കമുണ്ടാകും. 350 കിലോ വില്പന നടത്തി. നാര്, ഫൈബർ, വൈറ്റമിൻ എന്നിവ കൂടുതലും പഞ്ചസാര കുറവുള്ളതുമാണ് ഉർവ്വ ചീര. ഇത് പാകം ചെയ്തും അല്ലാതെയും കഴിക്കാറുണ്ട്.

ഭർത്താവിന്റെ സ്ഥലംമാറ്റം

ഐ.ടിയിൽ എൻജിനിയറിംഗ് കഴിഞ്ഞ ശേഷം തിരുവനന്തപുരം ടെക്നോ പാർക്കിലും ശേഷം ഗസ്റ്റ് ലക്ചററായും ജോലി നോക്കിയ കെ.എസ്.സുജ 15 വർഷം മുമ്പാണ് ഭർത്താവ് ആർ.സുരേഷ് കുമാറിനൊപ്പം കുവൈറ്റിലേക്ക് പറന്നത്. അവിടെ കണക്ക് ട്യൂഷൻ അദ്ധ്യാപികയായി. താമസ സ്ഥലത്ത് ടെറസിൽ നിറയെ പച്ചക്കറി കൃഷി ചെയ്തു. രണ്ടുവർഷം മുമ്പ് സുരേഷിന് സൗദിയിലേക്ക് ജോലിമാറ്റം ലഭിച്ചു. ഇതോടെ മക്കളായ ഹൃദ്യ, നിവേദ്യ, വേദ എന്നിവർക്കൊപ്പം ഒരുവർഷം മുമ്പ് പുത്തൂർ ചെറുപൊയ്കയിലെ വീട്ടിലേക്ക് തിരിച്ചെത്തി.

വിത്ത് നെതർലൻഡിൽ നിന്ന് ലെറ്റ്യൂസ് (ഉർവ്വ ചീര) സീഡ് നെതർലൻഡിൽ നിന്നാണ് വരുത്തുന്നത്. 52000 രൂപയുടെ ഉർവ്വചീര ഇതിനകം വിൽപ്പന നടത്താനായി. മൂന്ന് വർഷംകൊണ്ട് മുതൽമുടക്ക് തിരികെ ലഭിക്കുമെന്നാണ് പ്രതീക്ഷ. സർക്കാർ സബ്സിഡിക്ക് അപേക്ഷ നൽകി.

ഇളയ മകൾ വേദയ്ക്ക് അഞ്ചര വയസാണ്. അതിനാൽ മറ്റ് ജോലികൾക്ക് പോകാനാകില്ല. കൃഷി തുടരാനാണ് തീരുമാനം. കൃഷി വകുപ്പിന്റെ പ്രോത്സാഹനമുണ്ട്.

കെ.എസ്. സുജ