ആമ്പല്ലൂർ ഇലക്ട്രോണിക്സ് പാർക്ക്, പുതിയ സർക്കാരിൽ ഉയരുമോ പുതുജീവൻ?
കൊച്ചി: വർഷങ്ങളുടെ അനിശ്ചിതത്വത്തിനൊടുവിൽ ആമ്പല്ലൂരിലെ നിർദ്ദിഷ്ട ഇലക്ട്രോണിക്സ് ഉത്പന്ന പാർക്കിന് വീണ്ടും സാദ്ധ്യത തെളിയുന്നു. നാടിന്റെ മുഖച്ഛായ തന്നെ മാറ്റാൻ കെൽപ്പുള്ള പദ്ധതി യു.ഡി.എഫ് അധികാരത്തിൽ എത്തിയാൽ നടപ്പാക്കുമെന്ന് അനൂപ് ജേക്കബ് എം.എൽ.എ വ്യക്തമാക്കി. തദ്ദേശീയരായ നൂറുകണക്കിന് ആളുകൾക്ക് ജോലി ലഭിക്കുന്ന പദ്ധതി, സാങ്കേതിക കാരണങ്ങൾ പറഞ്ഞ് ഇടതു സർക്കാരുകൾ വൈകിപ്പിക്കുകയാണുണ്ടായതെന്ന് അനൂപ് കുറ്റപ്പെടുത്തി.
ഇലക്ട്രോണിക് വ്യവസായങ്ങൾക്ക് ആവശ്യമായ ഘടകങ്ങൾ നിർമ്മിക്കുന്ന വിവിധ യൂണിറ്റുകൾ പ്രവർത്തിക്കുന്ന ഹാർഡ്‌വെയർ പാർക്കാണ് ലക്ഷ്യമിട്ടത്.
ആദ്യം 334 ഏക്കർ സ്ഥലം കണ്ടെത്തിയെങ്കിലും ചതുപ്പ് പ്രദേശം ഒഴിവാക്കി 100 ഏക്കറിൽ പരിമിതപ്പെടുത്തി. 2006ൽ ആവിഷ്കരിച്ച പദ്ധതിക്ക് തറക്കല്ല് പോലും ഇട്ടിട്ടില്ല.
ആമ്പല്ലൂരിലെ ഇലക്ട്രോണിക്സ് പാർക്ക് മാറ്റാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുമ്പു പ്രതിഷേധം ഉയർന്നിരുന്നു. വ്യവസായ മന്ത്രി പി. രാജീവ് പാർക്ക് മാറ്റുന്നത് സംബന്ധിച്ച് തീരുമാനം അറിയിച്ചതിന് പിന്നാലെയാണ് 2021ൽ പ്രതിഷേധങ്ങൾ ഉയർന്നത്.
കാടുകയറി ഏറ്റെടുത്ത സ്ഥലം
വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയുടെ കാലത്താണ് പദ്ധതിക്കായി ആലോചനകൾ നടന്നത്. 15 പേരിൽ നിന്നായി 54.47കോടി രൂപ ചെലവിട്ട് 11.87 ഏക്കർ സ്ഥലം ഏറ്റെടുത്തു. മൂന്ന് ഏക്കർ തെങ്ങിൻതോപ്പ് വരെ വിട്ടു നൽകേണ്ടി വന്നവരുണ്ട്. സ്ഥലം ഏറ്റെടുക്കൽ പട്ടികയിൽ ഉണ്ടായിരുന്നവരിൽ പലർക്കും സർക്കാർ നിശ്ചയിച്ച തുക ലഭ്യമായില്ല. ഇതോടെ നൂറുകണക്കിനാളുകൾ പെട്ടുപോയി. പുത്തൻകാവ് ജംഗ്ഷനും കോണോത്ത് ബണ്ടിനും സമീപത്താണ് ഏറ്റെടുത്ത സ്ഥലത്തിലേറെയും.
അഞ്ചുപേർക്ക് ഭാഗിക തുക മാത്രമാണ് ലഭിച്ചത്.
പലർക്കും പല വിലയാണ് നൽകിയതെന്ന് ആരോപണം
ഇത്രയും നാൾ വെറുതെ കിടന്ന സ്ഥലങ്ങൾ കാടുകയറി നശിച്ചു. സർക്കാർ ഏറ്റെടുത്തതിന് തൊട്ടടുത്തുള്ള സ്ഥലങ്ങൾ വിറ്റു പോകാതെയായി, ബാങ്ക് ലോണും അന്യമായി.
2006ലെ എസ്റ്റിമേറ്റ് 600 കോടി രൂപ
തൊഴിലവസരം 10,000