സജി ചെറിയാന്റെ ആക്ഷേപം ക്രിമിനൽ ഫിലോസഫിയുടെ ഭാഗം: ജി. സുധാകരൻ

Sunday 19 April 2026 12:57 AM IST

ആലപ്പുഴ: മന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റംഗവുമായ സജി ചെറിയാനും ജില്ലാ സെക്രട്ടേറിയറ്റംഗം എച്ച്. സലാമും തനിക്കെതിരെ നടത്തിയ ആക്ഷേപങ്ങൾ പൊളിറ്റിക്കൽ ക്രിമിനൽ ഫിലോസഫിയുടെ ഭാഗമാണെന്ന് ജി. സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. ഒരേ ദിവസമാണ് സലാമും സജിചെറിയാനും പ്രസ്താവന ഇറക്കിയത്. കൃഷ്ണപിള്ള സ്മാരകം തകർക്കാൻ ഞാനും ഉണ്ടെന്നാണ് സജിയുടെ പ്രസ്താവന. സജി ചെറിയാൻ അതിലുണ്ടായിരുന്നുവെന്ന് സ്വയം അവകാശപ്പെടുന്നതാണ് അതിനർത്ഥമെന്നും താൻ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും സുധാകരൻ വിശദീകരിച്ചു.

എം.എൽ.എ പെൻഷനും മന്ത്രിയെന്ന നിലയിലുള്ള 10 വർഷത്തെ ശമ്പളവുമാണ് സമ്പാദ്യം. ഭാര്യയ്ക്ക് 31 വർഷം കോളേജ് അദ്ധ്യാപിക എന്ന നിലയ്ക്ക് സർവീസിൽ യു.ജി.സി ശമ്പളവും പെൻഷനും ഗ്രാറ്റുവിറ്റി, പ്രൊവിഡന്റ് ഫണ്ട് എന്നിവയും സമ്പാദ്യമായുണ്ട്. എന്നാൽ, അത് മകന്റെ പേരിൽ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് തങ്ങളുടെ മൗലിക അവകാശമാണ്. ആരോപണം ഉന്നയിച്ച ചങ്ങാതികളുടെയും ഞങ്ങളുടെയും സ്വത്തുക്കളെ പറ്റി അന്വേഷിക്കാവുന്നതാണെന്നും ജി. സുധാകരൻ പറഞ്ഞു.

താൻ പാർട്ടിയിൽ നിന്ന് മാറിയതോടെ വലിയൊരു ഭാരം ഒഴിഞ്ഞെന്നും തനിക്കെതിരെ ഓരോന്നോരോന്നായി ഇറക്കുമെന്നാണ് മറ്റ് ഭീഷണികൾ. കഴിഞ്ഞ അഞ്ചു വർഷങ്ങളായി ചെറിയാനും സലാമും കൂട്ടാളികളും നടത്തിയ ക്രിമിനൽ ഗൂഢാലോചനകളും ആക്ഷേപങ്ങളും എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കാനുള്ള ശ്രമങ്ങളായിരുന്നുവെന്ന് "ഭാരമൊഴിയൽ" പ്രയോഗത്തിൽ വ്യക്തമായിട്ടുണ്ടെന്നും സുധാകരൻ ഫേസ് ബുക്ക് പോസ്റ്റിൽ കുറിച്ചു.