നിതിൻരാജ് കേസ്: കോളേജിൽ കൂട്ടരാജി, പഠനം തുലാസിൽ

Sunday 19 April 2026 12:09 AM IST

കണ്ണൂർ: അഞ്ചരക്കണ്ടി സ്വാശ്രയ ഡെന്റൽ കോളേജ് വിദ്യാർത്ഥി ആർ.എൽ.നിതിൻ രാജിന്റെ മരണത്തിൽ അന്വേഷണം ഊർജ്ജിതമായിരിക്കെ കോളേജിലെ ഓർത്തോഡോന്റിക്സ് വിഭാഗത്തിലെ ജീവനക്കാർ കൂട്ട രാജിക്കത്ത് നൽകി. അദ്ധ്യാപകർ ഉൾപ്പെടെ ഏഴ് ജീവനക്കാരാണ് ഒന്നിച്ച് പദവി ഒഴിഞ്ഞത്. ഇതോടെ വിദ്യാർത്ഥികളുടെ തുടർപഠനം ആശങ്കയിലായി. രാജിക്കത്തുകൾ മാനേജ്‌മെന്റ് സ്വീകരിച്ചിട്ടില്ലെന്നാണ് അറിയുന്നത്. കേസിൽ ആത്മഹത്യാ പ്രേരണ ഉൾപ്പെടെ ഗുരുതരമായ കുറ്റങ്ങൾ ചുമത്തപ്പെട്ട ഓറൽ പതോളജി ആൻഡ് മൈക്രോ ബയോളജി വിഭാഗം മേധാവി ഡോ.എം.കെ.റാം ,ഡോ.കെ.ടി.സംഗീത നമ്പ്യാർ എന്നിവർ ഒളിവിലാണ്. ഇരുവരും തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യഹർജി നൽകിയിട്ടുണ്ട്; ഏപ്രിൽ 22ന് ഹർജി പരിഗണിക്കും. ആരോഗ്യ സർവകലാശാല നിയോഗിച്ച അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോളേജിലെത്തി തെളിവെടുപ്പ് നടത്തി. നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട് വൈസ് ചാൻസലറിൽ നിന്ന് ഗവർണർ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.