അതിഥിയായി വിളിച്ചു വരുത്തി അപമാനിച്ചോ? അലിൻ ജോസ് പെരേരയ്ക്ക് നേരെ മലപ്പുറത്ത് നടന്നത്
മലപ്പുറം: വേറിട്ട രിതിയിൽ സിനിമ റിവ്യൂ പറഞ്ഞ് സോഷ്യൽമീഡിയയിൽ വൈറലായാളാണ് അലിൻ ജോസ് പെരേര. പിന്നീട് ഷോർട്ട് ഫിലിമിലും ആൽബങ്ങളിലും അഭിനയിച്ചു. അടുത്തിടെയായി നിരവധി കല്യാണ ചടങ്ങുകളിൽ അതിഥിയായും അലിൻ എത്തിച്ചേരാറുണ്ട്. സമൂഹമാദ്ധ്യമങ്ങളിൽ റീച്ച് കിട്ടാനായി പലതരത്തിലുള്ള കാര്യങ്ങളാണ് അലിൻ സാേഷ്യൽ മീഡിയയിലൂടെ പരീക്ഷിക്കുന്നത്. ഇപ്പോഴിതാ മലപ്പുറം കൊണ്ടോട്ടിയിൽ വച്ച് ഇയാൾ അപമാനിക്കപ്പെട്ടതായാണ് ആരോപണം. ഒരു വിവാഹ ചടങ്ങിൽ അതിഥിയായി പങ്കെടുക്കാൻ എത്തിയ ഇയാളെ ആൾക്കൂട്ടത്തിന് മുന്നിൽ വച്ച് ഷർട്ട് ഊരിപ്പിക്കുകയും പൊതുമദ്ധ്യത്തിലൂടെ ഓടിക്കുകയും ചെയ്തുവെന്നാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന പോസ്റ്റുകൾ വ്യക്തമാക്കുന്നത്.
വിവാഹ ആഘോഷങ്ങളുടെ ഭാഗമായി അലിനെ ക്ഷണിച്ചുവരുത്തുകയായിരുന്നുവെന്നാണ് വിവരം. എന്നാൽ ആഘോഷങ്ങൾക്കിടെ ഇയാളെ ചിലർ സംഘം ചേർന്ന് ഉപദ്രവിക്കുകയും മാനസികമായി തളർത്തുന്ന രീതിയിൽ പെരുമാറുകയും ചെയ്തുവെന്നാണ് പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും ഇതിനോടകം തന്നെ വൈറലാണ്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഇയാളോട് മോശമായി പെരുമാറിയവരോട് രൂക്ഷമായ ഭാഷയിലാണ് സോഷ്യൽ മീഡിയ പ്രതികരിച്ചത്.
'ക്ഷണിച്ചു വരുത്തിയ ഒരാളോട് ഇത്തരത്തിൽ പെരുമാറുന്നത് നമ്മുടെ സംസ്‌കാരത്തിന് ചേർന്നതല്ല. ആർക്കായാലും ആത്മാഭിമാനം പ്രധാനമാണ്', എന്നിങ്ങനെയാണ് ഒരു വിഭാഗത്തിന്റെ പ്രതികരണം. എന്നാൽ ഇത് വെറും റീച്ചിന് വേണ്ടിയുള്ള നാടകമാണെന്നും അലിൻ ജോസ് തന്നെ പ്ലാൻ ചെയ്ത സ്‌കിറ്റ് ആയിരിക്കാം ഇതെന്നും മറ്റൊരു വിഭാഗം സംശയം പ്രകടിപ്പിക്കുന്നുണ്ട്. സാധാരണയായി പണം നൽകി സെലിബ്രിറ്റികളെ വിവാഹത്തിന് അതിഥികളായി എത്തിക്കുന്ന രീതി നിലവിലുണ്ട്. അത്തരത്തിൽ എത്തിയതാണോ അതോ വ്യക്തിപരമായ സൗഹൃദത്തിന്റെ പുറത്ത് എത്തിയതാണോ എന്നും വ്യക്തമല്ല.