'ചീർമ്മിക':സോവനീർ പ്രകാശനം തെയ്യങ്ങളുടെ മിത്തുകളെ നമ്മൾ തള്ളിക്കളയരുത്: ഡോ. അംബികാസുതൻ മാങ്ങാട്
ചെറുവത്തൂർ: തെയ്യങ്ങളുടെ മിത്തുകളെ നമ്മൾ തള്ളിക്കളയരുതെന്നും അനീതികൾക്കെതിരായ പോർമുഖമാണ് തെയ്യങ്ങൾ തുറക്കുന്നതെന്നും പ്രമുഖ കഥാകൃത്ത് ഡോ. അംബികാസുതൻ മാങ്ങാട് പറഞ്ഞു. വടക്കുമ്പാട് ശ്രീ കുറുംബ ഭഗവതി ശ്രീ മയിൽച്ചേരി ഭഗവതി ക്ഷേത്രം സമുച്ചയം പുന:പ്രതിഷ്ഠ ബ്രഹ്മ കലശ മഹോത്സവത്തിന്റെ ഭാഗമായി തയ്യാറാക്കിയ 'ചീർമ്മിക' സോവനീർ സിനിമാ താരം ഉണ്ണിരാജ് ചെറുവത്തൂരിന് നൽകി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചുട്ടുപൊള്ളുന്ന വെയിലിൽ അരങ്ങിൽ ഉറയുന്ന തെയ്യങ്ങൾക്ക് പൊള്ളാതിരിക്കാൻ, നമുക്ക് പൊള്ളാതിരിക്കാൻ മരങ്ങൾ വെട്ടിമാറ്റാതിരിക്കുക. തെയ്യക്കാവുകൾ പ്രകൃതിക്കിണങ്ങുന്ന തരത്തിൽ സംരക്ഷിക്കുക. വിത്യസ്തമായ ഈ ഭൂമികയിലൂടെ സഞ്ചരിക്കാൻ ആഗ്രഹിച്ചിരുന്നു. ദൈവിക മഹിമയിൽ അത് നിഷ്പ്രയാസം സാധിക്കാനും കാവിലൂടെ നടക്കാനും കഴിഞ്ഞതിൽ വല്ലാത്തൊരു സന്തോഷം എന്നെ ചുറ്റുന്നുണ്ട്. ലോക പ്രശസ്തമാകേണ്ട നൂറ്റാണ്ടുകളുടെ ചരിത്രം വടക്കുമ്പാട് ചീർമ്മക്കാവിൽ കുടികൊള്ളുന്നു. തലമുറകൾ കടന്നു പോകുമ്പോൾ നഷ്ടപ്പെടുന്ന ഓർമ്മകൾ വീണ്ടെടുക്കുകയാണ് ഈ സോവനീറിലൂടെ. പുതിയ തലമുറയെ പഠിപ്പിക്കാനും ഔഷധ വേരുകളെ പരിചയപ്പെടുത്താനും ഇതിലൂടെ കഴിയുന്നു. അതിപ്രാക്തനമായ കാര്യങ്ങൾ മയിൽച്ചേരി ഭഗവതി നമ്മോട് പറയുന്നു. ഭൗത കേന്ദ്രമായ കൊടുങ്ങല്ലൂരിനെ പല തരത്തിൽ വ്യാഖ്യാനിക്കുന്ന കാലമാണിത്. കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളുമായും കൊടുങ്ങല്ലൂരിന് ബന്ധമുണ്ട്. മിത്തുകൾ പൊതിഞ്ഞു കിടപ്പുണ്ട്. അവയെ പരിചയപ്പെടുത്തണം. അംബികാസുതൻ പറഞ്ഞു.
ചടങ്ങിൽ സോവനീർ കമ്മിറ്റി ചെയർമാൻ വി.കുഞ്ഞിരാമൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ചീഫ് എഡിറ്റർ പി.വി കൃഷ്ണകുമാർ, എഡിറ്റർ അനിൽ മണിയറ, ക്ഷേത്രം കോയ്മ രതീഷ് ബാബു, സംഘാടക സമിതി ചെയർമാർ ബാലകൃഷ്ണൻ മാസ്റ്റർ, ജമാ അത്ത് കമ്മിറ്റി വൈസ് പ്രസിഡന്റ് ഇ.പി അബ്ദുൾ മജീദ് എന്നിവർ പ്രസംഗിച്ചു. കെ.ടി ധനേഷ് സ്വാഗതവും കെ.വി ഉഷാകുമാരി നന്ദിയും പറഞ്ഞു.