താലൂക്ക് ആശുപത്രി: മോർച്ചറിയും പോസ്റ്റുമോർട്ടം യൂണിറ്റും തട്ടിക്കൂട്ട്
മൃതദേഹങ്ങൾ ചീഞ്ഞഴുകുന്നതായി പരാതി
കൊട്ടാരക്കര: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച താത്കാലിക മോർച്ചറി സംവിധാനം പാളുന്നു. മൃതദേഹങ്ങൾ ചീഞ്ഞഴുകുന്നതായി പരാതി. ശനിയാഴ്ച വൈകിട്ട് നാലരയോടെ മോർച്ചറിയിൽ വച്ചിരുന്ന കോട്ടാത്തല സ്വദേശി തുളസീധരൻ പിള്ളയുടെ മൃതദേഹം ഇന്നലെ രാവിലെ പോസ്റ്റുമോർട്ടത്തിന് എടുത്തപ്പോൾ ദുർഗന്ധം വമിക്കുന്ന നിലയിലായിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരത്തിലുള്ള പരാതികൾ ഉണ്ടായിരുന്നുവെങ്കിലും അധികൃതർ ഗൗരവത്തിലെടുത്തിട്ടില്ല. താലൂക്ക് ആശുപത്രിയിൽ നിർമ്മാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പഴയ മോർച്ചറി പൊളിച്ച് നീക്കിയിരുന്നു. താത്കാലിക കെട്ടിടമൊരുക്കി ഇതിൽ 12 മൃതദേഹങ്ങൾ സൂക്ഷിക്കാനുള്ള സംവിധാനത്തോടെയാണ് അടുത്തിടെ മോർച്ചറി പ്രവർത്തനം തുടങ്ങിയത്. മന്ത്രി കെ.എൻ.ബാലഗോപാലിന്റെ ശ്രമഫലമായിട്ടാണ് ഇതിന് തുക അനുവദിച്ചത്. മോർച്ചറിയുമായി ബന്ധപ്പെട്ട ജീവനക്കാർ കൃത്യമായി ഫ്രീസർ സംവിധാനങ്ങൾ ഓൺ ചെയ്യാതിരുന്നാലും മൃതദേഗത്തിന് കേടുപാടുകൾ സംഭവിക്കാമെന്നാണ് ആശുപത്രിയിലെ ജീവനക്കാർ നൽകുന്ന വിവരം.
പോസ്റ്റുമോർട്ടത്തിന് തട്ടിക്കൂട്ട് സംവിധാനം
തകര ഷീറ്റുകൾ കൊണ്ട് മറച്ച തട്ടിക്കൂട്ട് സംവിധാനത്തിലാണ് മൃതദേഹങ്ങൾ ഇവിടെ പോസ്റ്റുമോർട്ടം ചെയ്യേണ്ടത്. ഈ ഷെഡിനുള്ളിൽ യാതൊരുവിധ അടിസ്ഥാന സൗകര്യങ്ങളുമില്ല. ആശുപത്രിയുടെ നിർമ്മാണ ജോലികൾ തുടങ്ങിയ കാലംമുതൽ ഈ ദുരിതാവസ്ഥ നിലനിൽക്കുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ മാസങ്ങളായി മുടങ്ങിക്കിടന്നത് പുതിയ കരാർ നൽകിയിട്ടുണ്ട്. എന്നാൽ നിർമ്മാണ ജോലികൾ പുരോഗമിക്കുന്നുമില്ല.
ഡോക്ടർമാരുടെ നിസഹകരണം
കല്ലടയാറ്റിൽ മുങ്ങിമരിച്ചയാളുടെ പോസ്റ്റുമോർട്ടം നടത്താൻ വനിതാ ഡോക്ടർക്ക് മനം മടുപ്പ്. ഇന്നലെ രാവിലെയാണ് പോസ്റ്റുമോർട്ടം നടത്താൻ നിശ്ചയിച്ചിരുന്നത്. പൊലീസും മരിച്ചയാളുടെ ബന്ധുക്കളുമെത്തി, മൃതദേഹം പോസ്റ്റുമോർട്ടം ടേബിളിൽ എത്തിച്ചു. എന്നാൽ ഒരു ദിവസം പഴക്കം ചെന്ന മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാനാകില്ലെന്ന നിലപാടിലായിരുന്നു വനിതാ ഡോക്ടർ. മന്ത്രിയുടെ ഓഫീസിൽ നിന്നും നഗരസഭ ചെയർപേഴ്സണിന്റെ ഇടപെടലും ഉണ്ടായപ്പോഴാണ് സൂപ്രണ്ടിന്റെ കർശന നിർദ്ദേശത്തിൽ പോസ്റ്റുമോർട്ടം നടത്തുവാൻ ഡോക്ടർ തയ്യാറായത്.
ജീവനക്കാർക്ക് 5000 രൂപ കൈക്കൂലി
താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തുന്നതിന് ഡോക്ടറുടെ സഹായികളായി പ്രവർത്തിക്കുന്നവർക്ക് 5000 രൂപ കൈക്കൂലി നിർബന്ധം. പോസ്റ്റുമോർട്ടത്തിന് വേണ്ട സാധന സാമഗ്രികളെല്ലാം ബന്ധുക്കളോ ഒപ്പമുള്ളവരോ വാങ്ങി നൽകണം. എല്ലാ നടപടിക്രമങ്ങളും പൂർത്തിയാകുമ്പോഴാണ് സഹായികളായ ആശുപത്രി ജീവനക്കാർ കൈക്കൂലി ആവശ്യപ്പെടുന്നത്. മൃതദേഹവുമായി ബന്ധപ്പെട്ട് എത്തുന്നവരോട് കണക്ക് പറഞ്ഞ് പണം വാങ്ങുന്നത് ഇവിടെ പതിവാണ്. ആംബുലൻസ് ജീവനക്കാരും ഇവരുടെ ഇടനിലക്കാരായി പ്രവർത്തിക്കുന്നുണ്ട്. ഇന്നലെ രാവിലെ പോസ്റ്റുമോർട്ടം നടത്തിയപ്പോൾ 1500 രൂപ മൂന്നുപേർക്കായി നൽകിവരോട് ജീവനക്കാർ തട്ടിക്കയറുകയും കൂടുതൽ തുക ആവശ്യപ്പെടുകയും ചെയ്തു. പൊതുപ്രവർത്തകർ ബന്ധപ്പെട്ടതോടെയാണ് വിഷയം ഒതുങ്ങിയത്.