30,000 എയ്ഡഡ് അദ്ധ്യാപകർക്ക് സംരക്ഷണം; 242പേർ തിരിച്ചെത്തും 2021–22വരെ അംഗീകാരം  ലഭിച്ചവർക്ക് പ്രയോജനം

Monday 20 April 2026 12:21 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ എയ്‌ഡഡ് സ്കൂൾ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും സംരക്ഷണ ആനുകൂല്യം ലഭ്യമാക്കുന്നതിനുള്ള വിശദമായ മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് പുറപ്പെടുവിച്ചു. ഏകദേശം 30,000 അദ്ധ്യാപകർക്ക് പ്രയോജനം ലഭിക്കും. കുട്ടികളുടെ കുറവ് മൂലം ജോലി നഷ്ടപ്പെട്ട് പുറത്തുപോയ 242 അദ്ധ്യാപകർക്ക് ജോലിയിൽ പ്രവേശിക്കാനും സാധിക്കും.

2015–16 മുതൽ 2021–22 അക്കാഡമിക് വർഷം വരെ നിയമനാംഗീകാരം ലഭിച്ച അദ്ധ്യാപക -അനദ്ധ്യാപകർക്ക് സംരക്ഷണ ആനുകൂല്യം നൽകുന്നതിനുള്ള നിർദേശങ്ങളാണ്‌ പുറത്തിറക്കിയത്‌.

പുനർവിന്യാസംവരെ നോൺ ഡ്യൂട്ടി

 രാജി, മരണം, വിരമിക്കൽ, സ്ഥാനക്കയറ്റം തുടങ്ങിയവ മൂലമുണ്ടായ ഒഴിവുകളിൽ നിയമിക്കപ്പെട്ടവരെ നിലനിറുത്തും.

 തസ്തിക നഷ്ടപ്പെട്ടവരെ അദ്ധ്യാപക ബാങ്കിൽ ഉൾപ്പെടുത്തും. പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നടപടിക്രമങ്ങൾ പൂർത്തിയാകുന്ന മുറയ്ക്ക് വിദ്യാഭ്യാസ ഉപഡയറക്ടർമാർ ഇവരെ പുനർവിന്യസിക്കും.

 നിലവിൽ പുറത്തുനിൽക്കുന്നവരെയാണ് അദ്ധ്യാപക ബാങ്കിൽ ഉൾപ്പെടുത്തുക. പുനർവിന്യാസം നടക്കുന്നത് വരെയുള്ള കാലയളവ് 'നോൺ ഡ്യൂട്ടി' ആയി കണക്കാക്കും. ഈ കാലയളവിൽ മറ്റ് ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടാവില്ല.

 2022 ഏപ്രിൽ ഒന്നു മുതലുള്ള നേരിട്ടുള്ള നിയമനങ്ങൾക്ക് സംരക്ഷണാനുകൂല്യം ലഭിക്കില്ല. കെ-ടെറ്റ് യോഗ്യതയുമായി ബന്ധപ്പെട്ട് താത്ക്കാലികമായി നിയമനാംഗീകാരം ലഭിച്ചവർക്കും ആനുകൂല്യത്തിന് അർഹതയുണ്ടാവില്ല.

 അപേക്ഷ നൽകണം

അപേക്ഷ മേയ്‌ 7ന്‌ മുമ്പ്‌ ബന്ധപ്പെട്ട ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് ലഭിക്കണം. അവർ ഇത്‌ പരിശോധിച്ച്‌ സംരക്ഷണാവകാശമുണ്ട് എന്ന സർട്ടിഫിക്കറ്റ്‌ സഹിതം മേയ് 14 നു മുൻപ് ബന്ധപ്പെട്ട വിദ്യാഭ്യാസ ഉപഡയറക്ടർക്ക് ജീവനക്കാരന്റെ സത്യവാങ്‌മൂലം നൽകണം. മേയ് 21 നു മുൻപ് എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടർമാരും സംരക്ഷണം അനുവദിക്കാവുന്ന ജീവനക്കാരുടെ വിവരങ്ങൾ അടങ്ങിയ ലിസ്റ്റ്‌ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് സമർപ്പിക്കണം.