തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും
തൃശൂർ: വിശ്വപ്രസിദ്ധമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും. പ്രധാന പങ്കാളികളായ പാറമേക്കാവ്, തിരുവമ്പാടി ക്ഷേത്രങ്ങളിലും എട്ട് ഘടകക്ഷേത്രങ്ങളിലുമാണ് കൊടിയേറ്റം നടക്കുക. ലാലൂർ കാർത്യായനി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറ്റം. പാറമേക്കാവ് ക്ഷേത്രത്തിൽ രാവിലെ 11ന് വലിയ പാണികൊട്ടി ഭഗവതിയെ പുറത്തേക്ക് എഴുന്നള്ളിക്കും. പാരമ്പര്യ അവകാശികളായ ചെമ്പിൽ വീട്ടിലെ കുട്ടൻ ആചാരി ഒരുക്കുന്ന കൊടിമരത്തിലാണ് ചടങ്ങുകൾ നടക്കുക. വലിയപാണിക്ക് ശേഷം 11.30നാണ് തട്ടകക്കാർ ക്ഷേത്രത്തിൽ കൊടിമരം ഉയർത്തുക. തിരുവമ്പാടി ക്ഷേത്രത്തിൽ രാവിലെ 11നും 11.30നും മദ്ധ്യേയാണ് കൊടിയേറ്റം. പാരമ്പര്യഅവകാശികളായ താഴത്തുപുരയ്ക്കൽ സുന്ദരനും സുഷിത്തും ചേർന്ന് കൊടിമരം ഒരുക്കും. മേൽശാന്തി കൈമാറുന്ന കൊടിക്കൂറ കൊടിമരത്തിൽ ചാർത്തും. തുടർന്ന് ദേശക്കാർ കൊടി ഉയർത്തും. ഉച്ചയ്ക്ക് മൂന്നിന് ഭഗവതിയുടെ പൂരം പുറപ്പാട് നടക്കും.
ഘടകക്ഷേത്രങ്ങളായ കണിമംഗലം ശാസ്താവ്, കാരമുക്ക് ഭഗവതി, അയ്യന്തോൾ കാർത്യായനി ക്ഷേത്രം, ചെമ്പൂക്കാവ് ഭഗവതി ക്ഷേത്രം, ലാലൂർ കാർത്യായനി ക്ഷേത്രം, ചൂരക്കോട്ടുകാവ് ഭഗവതി ക്ഷേത്രം, പനമുക്കുമ്പിള്ളി ശാസ്താക്ഷേത്രം, നെയ്തലക്കാവ് ക്ഷേത്രം എന്നിവിടങ്ങളിലും കൊടിയേറ്റം നടക്കും.
24ന് സാമ്പിൾ വെടിക്കെട്ടും 25ന് പൂരം വിളംബരവും. 26നാണ് തൃശൂർ പൂരം.