അക്ഷയതൃതീയയിൽ തിളങ്ങി സ്വർണാഭരണ വിപണി

Monday 20 April 2026 1:22 AM IST

കൊച്ചി: പശ്ചിമേഷ്യയിലെ യുദ്ധവും വിലയിലെ കുതിപ്പും അവഗണിച്ച് അക്ഷയതൃതീയ ദിനമായ ഇന്നലെ കേരളത്തിലെ സ്വർണാഭരണ വിപണിയിൽ മികച്ച വിൽപ്പന. സംസ്ഥാനമൊട്ടാകെയുള്ള പന്ത്രണ്ടായിരം ജുവലറികളിലായി രണ്ടായിരം കോടി രൂപയുടെ വ്യാപാരം ഇന്നലെ നടന്നതായാണ് പ്രാഥമിക വിലയിരുത്തൽ. സ്വർണ വിലവർദ്ധന,യുദ്ധം, സാമ്പത്തിക മാന്ദ്യം തുടങ്ങിയ പ്രതികൂല സാഹചര്യങ്ങൾ മറികടന്ന് മൂന്നുലക്ഷത്തിനടുത്ത് ഉപഭോക്താക്കൾ ജുവലറികളിലെത്തിയെന്ന് ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസർ പറഞ്ഞു. ലൈറ്റ്‌വെയ്റ്റ് ആഭരണങ്ങളും കോയിനുകളും ബാറുകളുമാണ് വിൽപ്പനയിൽ മുന്നിൽ. ആഭരണമായി അണിയുന്നതിനൊപ്പം, സ്വർണം സുരക്ഷിത നിക്ഷേപവും മികച്ച സമ്പാദ്യവുമാണെന്ന് ഉപഭോക്താക്കൾ തിരിച്ചറിഞ്ഞെന്ന് അസോസിയേഷൻ പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു.

അഞ്ച് വർഷത്തിനിടെ സ്വർണ വിലയിലെ വർദ്ധന

250 ശതമാനം

ദേശീയ തലത്തിൽ ഇന്നലത്തെ റെക്കാഡ് വിൽപ്പന

20,000 കോടി രൂപ

കഴിഞ്ഞ വർഷം അക്ഷയതൃതീയ ദിനത്തിൽ പവൻ വില

71,840 രൂപ

ഇന്നലെ പവൻ വില

1,14,240 രൂപ

ഒരു വർഷത്തിനിടെ വിലയിലെ വ്യത്യാസം

42,400 രൂപ