വാൽപ്പാറയിൽ പുലിയുടെ ആക്രമണം: വയോധികയ്ക്ക് ദാരുണാന്ത്യം
മലക്കപ്പാറ: വാൽപ്പാറയിൽ തമിഴ്‌നാട് അപ്പർ ഷോളയാർ ഡാമിന് സമീപം പുലിയുടെ ആക്രമണത്തിൽ വയോധികയ്ക്ക് ദാരുണാന്ത്യം. അണക്കെട്ടിന് സമീപത്തുള്ള സാന്തിയ ഉന്നതിയിൽ താമസിക്കുന്ന ഇന്നാസി അമ്മാൾ (76) ആണ് മരിച്ചത്. കോയമ്പത്തൂരിൽ പോയിരുന്ന മകൻ ആൽബിൻ ശനിയാഴ്ച വൈകിട്ട് വീട്ടിലെത്തിയപ്പോൾ അമ്മയെ കാണാനില്ലായിരുന്നു. വൈകിട്ട് മുതൽ നടത്തിയ അന്വേഷണത്തിനൊടുവിൽ ഇന്നലെ രാവിലെ സമീപത്തെ ഓടയിൽ മൃതദേഹം കണ്ടെത്തി. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയിൽ പുലിയുടെ ആക്രമണം സ്ഥിരീകരിച്ചു. മൃതദേഹത്തിന്റെ പകുതിയോളം പുലി ഭക്ഷിച്ച നിലയിലായിരുന്നു.
വാൽപ്പാറ പൊലീസും സ്ഥലത്തെത്തി. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. പരിസരത്ത് പെട്ടിക്കട നടത്തിവരികയായിരുന്നു ഇന്നാസി അമ്മാൾ.
കേരള - തമിഴ്‌നാട് അതിർത്തിയിലെ ചെക്ക് പോസ്റ്റിൽ നിന്ന് ഒന്നര കിലോമീറ്റർ അകലെയുള്ള തോട്ടം മേഖലയിലായിരുന്നു സംഭവം. പുലി, കരടി തുടങ്ങിയ വന്യമൃഗങ്ങളുടെ ആക്രമണം പ്രദേശത്ത് പതിവാണെന്ന് നാട്ടുകാർ പറഞ്ഞു.