ഈർപ്പം തേടി വീട്ടിലും പാമ്പുകളെത്തും
തൃശൂർ: കൊടുംചൂടിൽ ഈർപ്പമുള്ള ഇടം തേടിയുള്ള പാമ്പുകളുടെ സഞ്ചാരം കാരണം വീടുകളും സുരക്ഷിതമല്ലാതാവുന്നു. ഇക്കാര്യത്തിൽ ജാഗ്രത വേണമെന്നാണ് വന്യജീവി സംരക്ഷകരുടെ മുന്നറിയിപ്പ്. കൊടകരയ്ക്കടുത്ത് പാമ്പുകടിയേറ്റ സഹോദരങ്ങളിൽ ഒരാൾ മരിച്ചതിനെ തുടർന്നാണ് നടപടി.
28 ഡിഗ്രി സെൽഷ്യസ് താപനിലയിൽ വരെ പാമ്പുകൾക്ക് സുഖമായി ജീവിക്കാം. ചൂട് കൂടുമ്പോൾ ശരീര താപനില നിയന്ത്രിക്കാനാണ് ഇവ തണുപ്പുള്ള സ്ഥലങ്ങൾ തേടുന്നത്. ഇടയ്ക്കിടെയുള്ള വേനൽ മഴയും ഉയർന്ന താപനിലയും കാരണം പാമ്പുകൾ മാളങ്ങൾ വിട്ട് പുറത്തേക്കെത്തും. അഞ്ചുകൊല്ലത്തിനിടെ അഞ്ഞൂറിലേറെ പേർ കേരളത്തിൽ പാമ്പുകടിയേറ്റ് മരിച്ചെന്നാണ് വനംവകുപ്പിന്റെ കണക്ക്. ചൂടുള്ള ദിവസങ്ങളിൽ ഇവ ഇണചേരാറ്. ആൺ പാമ്പുകൾ ഇണയെ തേടി പോവുമ്പോഴും അപകടം ഉണ്ടാവുന്നു.
തടാകങ്ങളും തണ്ണീർത്തടങ്ങളും ഇല്ലാതായതും കാടുകൾ കൈയേറുന്നതും കെട്ടിടങ്ങൾ വർദ്ധിക്കുന്നതുമാണ് പാമ്പുകളുടെ ആവാസ വ്യവസ്ഥയെ പ്രതികൂലമായി ബാധിച്ചത്.
ജനാലകൾ തുറന്നിടരുത്
ജനാലകൾ തുറന്നിടുന്നത് ഒഴിവാക്കുക .
വീടിന്റെ തറയോട് ചേർന്ന് ചെടിച്ചെട്ടികൾ വയ്‌ക്കാതിരിക്കുക.
വീടിനു പുറത്ത് കിടക്കുന്ന ചെരിപ്പുകളും ഷൂസുകളും ധരിക്കുന്നതിന് മുമ്പ് കുടയുക.
വീടിനോട് ചേർന്ന് വിറകടുക്കരുത്.
ചിരട്ട, ചകിരി, ഓടിൻ കഷ്ണങ്ങൾ തുടങ്ങിയവ അലക്ഷ്യമായി കൂട്ടിയിടരുത്.
കാടു പിടിച്ച പറമ്പുകളിലും പാമ്പിന്റെ സാന്നിദ്ധ്യമുണ്ടാകും.