ആശ്വാസമെന്ന് കരുതി; വേനൽമഴ കവർന്നത് 17കാരന്റെ ജീവൻ, കൊച്ചിയിൽ വ്യാപക നാശനഷ്‌ടം
കൊച്ചി: ഇന്നലെ പെയ്‌ത കനത്ത മഴയിൽ എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ വ്യാപക നാശനഷ്‌ടങ്ങളുണ്ടായി. കനത്ത വേനൽച്ചൂടിന് ആശ്വാസമായെങ്കിലും പലയിടത്തും വൈദ്യുതി തടസപ്പെടുകയും വീടുകൾക്കും വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുകയും ചെയ്‌തു.
അങ്കമാലി, മൂവാറ്റുപുഴ മേഖലകളിൽ കനത്ത കൃഷിനാശം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. റബർ, കൊക്കോ, ജാതി തുടങ്ങിയ ഫലവൃക്ഷങ്ങളും പച്ചക്കറി കൃഷികളും വ്യാപകമായി നശിച്ചു. മൂവാറ്റുപുഴ മേഖലയിൽ മാത്രം ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്‌ടം ഉണ്ടായതായാണ് വിലയിരുത്തൽ. കണക്കുകൾ ഉറപ്പുവരുത്താൻ റവന്യു അധികൃതർ പരിശോധന നടത്തും.
അതേസമയം, മൂവാറ്റുപുഴ ആവോലിക്കടുത്ത് വള്ളിക്കട കടവിൽ കുളിക്കാനിറങ്ങിയ 17 വയസുകാരായ രണ്ട് വിദ്യാർത്ഥികളെ ഒഴുക്കിൽപ്പെട്ട് കാണാതായി. കാറ്ററിംഗ് ജോലി കഴിഞ്ഞ് കുളിക്കാനിറങ്ങിയ അശ്വിൻ, ക്രിസ് എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ അശ്വിന്റെ മൃതദേഹം അപകടം നടന്ന കടവിന് സമീപത്തുനിന്ന് കണ്ടെത്തി. ക്രിസിനെ കണ്ടെത്താൻ ഫയർ ഫോഴ്‌സിന്റെയും സ്‌കൂബ ടീമിന്റെയും നേതൃത്വത്തിൽ അന്വേഷണം തുടരുകയാണ്.