മലയാളികൾ ഉൾപ്പെടെയുള്ള പ്രവാസികൾക്ക് തൊഴിൽ നഷ്‌ടമാകും; നിർണായക നീക്കവുമായി ഗൾഫ് രാജ്യം
റിയാദ്: സ്വകാര്യ മേഖലയിൽ സ്വദേശിവൽക്കരണത്തിന്റെ ശതമാനം ഉയർത്താനൊരുങ്ങി സൗദി. സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്ക് അനുവദിച്ച ഗ്രേസ് പിരീഡ് അവസാനിച്ചതിനെത്തുടർന്നാണ് ഇന്നലെ മുതൽ സൗദിവൽക്കരണ നിരക്കുകൾ വർദ്ധിപ്പിക്കാൻ അധികൃതർ തീരുമാനിച്ചത്. മാർക്കറ്റിംഗ്, സെയിൽസ് മേഖലകളിലാണ് പുതിയ മാറ്റം വരുന്നത്. മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.
രാജ്യത്തിലുടനീളം സൗദി പൗരന്മാർക്ക് തൊഴിലവസരങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. മാർക്കറ്റിംഗ്, സെയിൽസ് മേഖലകളിൽ സ്വദേശിവൽക്കരണ നിരക്ക് 60 ശതമാനമായാണ് ഉയർത്തിയത്. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ഇത് ബാധകമാകും. മാർക്കറ്റിംഗ് ജോലികളിൽ സൗദി പൗരന്മാരുടെ ഏറ്റവും കുറഞ്ഞ വേതനം 5500 റിയാൽ (1,36,364 രൂപ) ആയി ഉയർത്തുകയും ചെയ്‌തു.
മാർക്കറ്റിംഗ് മാനേജർ, പരസ്യ ഏജന്റ്, പരസ്യ മാനേജർ, ഗ്രാഫിക് ഡിസൈനർ, പരസ്യ ഡിസൈനർ, പബ്ലിക് റിലേഷൻസ് സ്പെഷ്യലിസ്റ്റ്, പരസ്യ സ്പെഷ്യലിസ്റ്റ്, മാർക്കറ്റിംഗ് സ്പെഷ്യലിസ്റ്റ്, പബ്ലിക് റിലേഷൻസ് മാനേജർ, ഫോട്ടോഗ്രാഫർ എന്നീ ജോലികളാണ് മാർക്കറ്റിംഗ് മേഖലയിൽ വരുന്നത്. സെയിൽസ് മാനേജർ, റീട്ടെയിൽ സെയിൽസ് പ്രതിനിധി, മൊത്തവ്യാപാര വിൽപ്പന പ്രതിനിധി, സെയിൽസ് പ്രതിനിധി, ഐടി, കമ്മ്യൂണിക്കേഷൻസ് സ്പെഷ്യലിസ്റ്റ്, സെയിൽസ് സ്പെഷ്യലിസ്റ്റ്, കൊമേഴ്‌സ്യൽ സ്പെഷ്യലിസ്റ്റ്, ഗുഡ്സ് ബ്രോക്കർ എന്നിവയാണ് സെയിൽസ് വിഭാഗത്തിൽ ഉൾപ്പെടുന്നത്.
ഈ മേഖലകളിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശികൾക്ക് തൊഴിൽ നഷ്‌ടപ്പെടാൻ സാദ്ധ്യതയുണ്ട്. സൗദിവൽക്കരണം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള ഗൈഡുകൾ സൗദി മന്ത്രാലയത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.