'പീലിരേഖ' ഹൈടെക്കാകുന്നു
കൊച്ചി: കൊച്ചി മെട്രോസ്റ്റേഷൻ പ്ളാറ്റ്ഫോമിൽനിന്ന് പാളത്തിലേക്ക് ആരും വീഴാതിരിക്കാൻ സെക്യൂരിറ്റി ജീവനക്കാർ പലപ്പോഴും വിസിലടിച്ച് പരക്കം പായുകയാണ് പതിവുരീതി. ആ 'പീലിരേഖ" (മഞ്ഞവര) മറികടക്കരുതെന്ന് സ്റ്റേഷനിലും ട്രെയിനിലും ഹിന്ദിയിലും ഇംഗ്ളീഷിലും മലയാളത്തിലും സദാ മുന്നറിയിപ്പും അനൗൺസ് ചെയ്യുന്നുണ്ട്. ഈ തലവേദന കുറയ്ക്കാനായി കൊച്ചി മെട്രോ റെയിൽ പുതിയ ഹൈടെക് പദ്ധതിയുടെ പരീക്ഷണത്തിലാണ്.
മഞ്ഞവരയിൽ കാലൊന്നുതൊട്ടാൽ സൈറൺ മുഴങ്ങുന്ന പുതിയ സംവിധാനം കെ.എം.ആർ.എൽ വികസിപ്പിച്ചു. അതും സ്വന്തം ടെക്നിക്കൽ വിഭാഗം തന്നെ. ഇൻഫ്രാറെഡ് രശ്മികൾ ഉപയോഗിച്ചാണ് മുന്നറിയിപ്പ് സംവിധാനം ഒരുക്കിയിട്ടുള്ളത്. യാത്രക്കാരന് അബദ്ധം അപ്പോൾത്തന്നെ മനസിലാക്കി പിൻവാങ്ങാം.
തിരക്കേറിയ സമയത്ത് യാത്രക്കാർ,പ്രത്യേകിച്ചും കുട്ടികൾ അലക്ഷ്യമായി പ്ളാറ്റ്ഫോമിന് അരികിലേക്ക് അറിയാതെയും അറിഞ്ഞും എത്താറുണ്ട്. അബദ്ധം പറ്റാതിരിക്കാൻ സെക്യൂരിറ്റിക്കാർ വിസിലടിച്ച് ഇവരെ അകറ്റുകയാണ് പതിവ്. പുതിയ മുന്നറിയിപ്പ് സംവിധാനംവന്നാലും സെക്യൂരിറ്റിക്കാരെ പിൻവലിക്കില്ല.
കെ.എം.ആർ.എൽ ടെക്നിക്കൽവിഭാഗം രണ്ടുവർഷമായി ഇതിന്റെ പിന്നിലുണ്ടായിരുന്നു. നിസാരമായ ചെലവുമാത്രമേ ഇതിന് വേണ്ടിവന്നിട്ടുള്ളൂ.
ഇപ്പോൾ കമ്പനിയുടെ ആസ്ഥാനം പ്രവർത്തിക്കുന്ന ജെ.എൻ.എൽ സ്റ്റേഡിയം സ്റ്റേഷനിലും ഇടപ്പള്ളി സ്റ്റേഷനിലും മുന്നറിയിപ്പ് സംവിധാനത്തിന്റെ പരീക്ഷണം നടത്തുന്നുണ്ട്. തിരക്കേറിയ പത്ത് സ്റ്റേഷനുകളിലേക്കും താമസിയാതെ ഇത് കൊണ്ടുവരും. ആറുമാസത്തിനകം എല്ലാ സ്റ്റേഷനിലും ഇത് നടപ്പാക്കാനാണ് കെ.എം.ആർ.എൽ. നീക്കം.
• 750 വാട്ട് ഡി.സി വൈദ്യുതിപ്രവാഹം
750 വാട്ട് ഡി.സി ശക്തിയുള്ള വൈദ്യുതി പ്രവാഹമാണ് മെട്രോ റെയിൽ പാളത്തിലൂടെ പ്രവഹിക്കുന്നത്. കാലൊന്നുതെറ്റി പാളത്തിലേക്ക് വീണാൽ നിമിഷാർദ്ധത്തിൽ ജീവൻ നഷ്ടമാകാം. അതുകൊണ്ടാണ് പ്ളാറ്റ്ഫോമിൽ വിപുലമായ മുൻകരുതൽ സംവിധാനങ്ങൾ ഒരുക്കിയിട്ടുള്ളത്. അതിന് പുറമേയാണ് ഇനി ഇൻഫ്രാറെഡ് സുരക്ഷയും.