ചിറ്റൂരിന്റെ മണ്ണിൽ നൂറുമേനി മധുരം 

Tuesday 21 April 2026 1:17 AM IST
പെരുമാട്ടിയിൽ തണ്ണിമത്തൻ വിളവെടുപ്പ് കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ അഡ്വ.വി. മുരുകദാസ് ഉദ്ഘാടനം ചെയ്യുന്നു.

ചിറ്റൂർ: ഉന്നത പദവിയുള്ള ജോലിയും നഗരജീവിതത്തിന്റെ സൗകര്യങ്ങളും മാറ്റിവെച്ച് മണ്ണിലിറങ്ങിയ ഒരുകൂട്ടം യുവാക്കൾ ചിറ്റൂരിന്റെ കാർഷിക ഭൂപടത്തിൽ പുതിയ ചരിത്രമെഴുതുന്നു. ആലപ്പുഴ സ്വദേശികളായ സാബു, പ്രജിത്, പ്രവീൺ, ജയേഷ്, വിനോദ്, മനോജ് എന്നിവർ ചിറ്റൂർ പെരുമാട്ടി പഞ്ചായത്തിലെ വിളയോടിയിൽ പാട്ടത്തിനെടുത്ത നാലേക്കർ ഭൂമിയിൽ നടത്തിയ തണ്ണിമത്തൻ കൃഷി വിളവെടുപ്പിലെത്തി. എൻജിനീയറിംഗ് ഉൾപ്പെടെ ഉന്നത ബിരുദങ്ങളും വിദേശത്തും സ്വദേശത്തുമായി മികച്ച ശമ്പളത്തിൽ ജോലിയുമുള്ള ഇവർ കൃഷിയോടുള്ള അഭിനിവേശം കൊണ്ടാണ് ചിറ്റൂരിലെത്തിയത്. ആലപ്പുഴയിലെ ഭൂപ്രകൃതിയിൽ നിന്ന് വ്യത്യസ്തമായി തണ്ണിമത്തൻ കൃഷിക്ക് അനുയോജ്യമായ കാലാവസ്ഥയും മണ്ണും തേടിയുള്ള യാത്രയാണ് ഇവരെ ചിറ്റൂരിലെത്തിച്ചത്. പാരമ്പര്യ രീതികൾക്കപ്പുറം കൃത്യതാ കൃഷി രീതികളാണ് ഇവർ അവലംബിച്ചത്. മണ്ണിലെ ഈർപ്പം നിലനിറുത്താനും കളകൾ നിയന്ത്രിക്കാനും മൾച്ചിംഗ് ഷീറ്റുകൾ ഉപയോഗിച്ചു. മണ്ണിലെ ഈർപ്പം നിലനിറുത്താനും ചെടികളുടെ വളർച്ച മെച്ചപ്പെടുത്താനും കൃഷിഭൂമിയിൽ വിരിക്കുന്ന പ്രത്യേകതരം ഷീറ്റുകളാണിവ. കുറഞ്ഞ അളവിൽ വെള്ളവും വളവും നേരിട്ട് വേരുകളിലെത്തിക്കുന്ന തുള്ളിനന വഴി ജലക്ഷാമത്തെ മറികടക്കാനായി. പൂർണ്ണമായും ശാസ്ത്രീയ കീടനിയന്ത്രണ മാർഗ്ഗങ്ങൾ അവലംബിച്ചതിനാൽ മികച്ച ഗുണനിലവാരമുള്ള ഫലങ്ങൾ ലഭിച്ചു. നാലേക്കറിൽ നിന്ന് ടൺകണക്കിന് തണ്ണിമത്തനാണ് വിപണിയിലേക്ക് എത്തുന്നത്. കിലോയ്ക്ക് നല്ല തൂക്കവും മികച്ച മധുരവുമുള്ള ഷുഗർ ക്വീൻ (കിരൺ) ഇനം തണ്ണിമത്തനുകൾക്ക് വിപണിയിൽ വലിയ ഡിമാൻഡാണുള്ളത്. വിളയോടിയിലെ തോട്ടത്തിൽ നേരിട്ടെത്തി സാധനം വാങ്ങാനും നിരവധിപേർ എത്തുന്നുണ്ട്. കെ.എസ്.ഇ.ബി സ്വതന്ത്ര ഡയറക്ടർ അഡ്വ. വി.മുരുകദാസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു. വരും വർഷങ്ങളിൽ കൂടുതൽ സ്ഥലത്തേക്ക് കൃഷി വ്യാപിപ്പിക്കാനാണ് ഇവരുടെ തീരുമാനം.