ഷൊർണൂരിൽ 400 കോടിയുടെ യാർഡ് നവീകരണം തുടങ്ങി
ഷൊർണൂർ: റെയിൽവേയുടെ നാനൂറോളം കോടിയുടെ വൻ വികസനപ്രവർത്തനങ്ങൾക്ക് ഷൊർണൂർ റെയിൽവേ ജംഗ്ഷനിൽ തുടക്കമായി.19 കോടി ചെലവിട്ട് നടത്തിയ അമൃത് പദ്ധതിക്ക് പുറമെയാണിത്. ട്രയാങ്കുലർ മേഖലയിൽ യാർഡ് റീമോഡലിംഗ് ആണ് ഇതിൽ പ്രധാനം. ടെയിനുകൾ യാർഡിൽ പിടിച്ചിടാതെ നേരെവന്നു പോകുവാനും ടെയിനുകളുടെ ജംഗ്ഷനിലെ കുരുക്ക് ഒഴിവാക്കുവാനുമാണ് പുതിയ യാർഡ് വികസന പ്രവർത്തനങ്ങൾ നടത്തുന്നത്. ഭാരതപുഴയ്ക്ക് കുറുകെ ട്രെയിനുകൾക്ക് പോകാൻ പുതിയ റെയിൽപാലം തൂണുകളുടെ നിർമ്മാണ പ്രവർത്തികൾ അവസാനഘട്ടത്തിലാണ്. പാലത്തിലേക്ക് കണക്ഷനായി ജംഗ്ഷനിൽ നിന്ന് ട്രയാങ്കുലറിന്റെ പടിഞ്ഞാറു ഭാഗത്തുകൂടി പുതിയ റെയിൽപാതയുടെ നിർമ്മാണ പ്രവർത്തികൾ തുടങ്ങി. ചതുപ്പ് പ്രദേശം നികത്തി ബലപ്പെടുത്തിയാണ് പുതിയ ലൈൻ വരുന്നത്. ഇത് വരുന്നതോടെ കൊച്ചി ഭാഗത്തേക്ക് പോകാനും അവിടെനിന്ന് മംഗളൂരു ഭാഗത്തേക്ക് പോകുന്ന ട്രെയിനുകൾ വള്ളത്തോൾ നഗറിൽ പിടിച്ചിടാതെ നേരിട്ട് വരാനും കഴിയും. ഷൊർണൂർ-തിരുവനന്തപുരം ഡബിൾ ലൈനിന് വേണ്ടി ഷൊർണൂരിനും വള്ളത്തോൾ നഗറിനുമിടയിൽ നാല് റെയിൽവേ ലൈനുകൾ പ്രവർത്തനക്ഷമമാകും. ഷൊർണൂർ-പാലക്കാട് ലൈനിലും ഡബിൾ ലൈൻ പ്രവർത്തി തുടങ്ങിയിട്ടുണ്ട്.
യാർഡ് റീമോഡലിംഗിന്റെ ഭാഗമായി പുതിയ മേൽപ്പാലത്തിന്റെ നിർമ്മാണവും തുടങ്ങും. നിലവിൽ തൃശൂർ, കൊച്ചി ഭാഗത്തേക്ക് റെയിൽവേ ലൈൻ മറികടന്ന് വാഹനങ്ങൾ കടന്നുപോകുന്ന മേൽപാലത്തിന് നൂറ് വർഷത്തിലേറെ പഴക്കമുണ്ട്. കൊച്ചിൻ ഭാഗത്തേക്ക് റെയിൽപാത ഇരട്ടിപ്പിക്കുമ്പോൾ മേൽപ്പാലം വലുതാക്കണം. നിലവിലുള്ള പാലം നിലനിറുത്തിയാണ് ഗതാഗതപ്രശ്നം ഉണ്ടാവാതെ മറ്റൊരു മേൽപ്പാലം നിർമ്മിക്കുന്നത്. സംസ്ഥാന പാത വിഭാഗവും ബ്രിഡ്ജസ് വിഭാഗത്തെയും ഉൾപ്പെടുത്തി പദ്ധതി തയ്യാറാക്കിയാണ് റെയിൽവേ മേൽപാലം നിർമ്മാണം തുടങ്ങുന്നത്. റെയിൽവെ പ്ലാറ്റ് ഫോമിലും യാർഡ് വികസന പ്രവർത്തനം നടത്തുന്നുണ്ട്. ഏഴ് പ്ലാറ്റ്‌ഫോമുകൾക്കും 700 മീറ്റർ നീളം വർദ്ധിപ്പിക്കും. ഇതോടെ 24 കോച്ച് മുതൽ 27 വരെ കോച്ചുകളുള്ള വണ്ടികൾ എല്ലാ പ്ലാറ്റ്‌ഫോമിലും വന്നു പോകും. യാത്രക്കാർക്ക് പ്ലാറ്റ്‌ഫോമിൽ പ്രവേശിക്കാൻ രണ്ട് പുതിയ ഫുട് ഓവർ ബ്രിഡ്ജുകൾ എസ്‌കലേറ്റർ സംവിധാനത്തോടെ നിർമ്മിക്കും. സ്‌റ്റേഷന്റെ തെക്ക് ഭാഗത്ത് പുതിയ പ്രവേശന കവാടവും, ടിക്കറ്റ് കൗണ്ടറും പാർക്കിംഗ് ഏരിയയും ഈ പ്രവർത്തനങ്ങൾക്കൊപ്പം നടക്കും.