2.18 കോടി മുടക്കിയിട്ടും കൂപ്പണ്ണൂർ നീർച്ചാൽ വറ്റി
പത്തനംതിട്ട : ജലസംരക്ഷണത്തിലൂടെ വേനലിനെ പ്രതിരോധിക്കാൻ 2.18 കോടി ചെലവിട്ട് ബണ്ട് നിർമ്മിച്ച കുപ്പണ്ണൂർ നീർച്ചാൽ വറ്റി. കേന്ദ്രസർക്കാരിന്റെ ക്യാച്ച് ദ റെയിൻ ക്യാമ്പയിനുമായി ബന്ധപ്പെട്ടുള്ള ജൽശക്തി അഭിയാൻ പദ്ധതിയുടെ ഭാഗമായിരുന്നു ബണ്ട് നിർമ്മാണം. ജലസംരക്ഷണം, മഴവെള്ള സംഭരണം, പരമ്പരാഗത ജലസ്രോതസുകളുടെ നവീകരണം തുടങ്ങിയ പ്രവർത്തനങ്ങളും പദ്ധതിയിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ വേനൽക്കാലം എത്തിയതോടെ പദ്ധതി ഫലം കണ്ടില്ലെന്ന് വ്യക്തമായി. നീർച്ചാൽ വരണ്ടുണങ്ങി. സമീപ പ്രദേശത്തെ കിണറുകളും വറ്റിവരണ്ടു. കുപ്പണ്ണൂർപ്പാടത്തെ ജല സമൃദ്ധിക്കായാണ് പദ്ധതി തയ്യാറാക്കിയത്. എന്നാൽ പദ്ധതിയിലെ അപാകതകൾ ചൂണ്ടിക്കാട്ടി കർഷകർ രംഗത്തെത്തിയിരുന്നു.
ചീപ്പില്ലാത്തത് പ്രശ്നം
2020ൽ കുപ്പണ്ണൂർ ചാലിന് ചുറ്റും ബണ്ടും ചീപ്പും നിർമ്മിക്കാൻ മൈനർ ഇറിഗേഷനാണ് പദ്ധതി തയ്യാറാക്കിയത്. റീ ബിൽഡ് കേരളയിൽ ലോക ബാങ്ക് സഹായത്തോടെ 2021ൽ ബണ്ട് പൂർത്തിയാക്കി. കർഷകരെ പരിഗണിക്കാതെയും കാലാവസ്ഥാ വ്യതിയാനങ്ങൾ കണക്കിലെടുക്കാതെയുമായിരുന്നു നിർമ്മാണം. ബണ്ട് നിർമ്മാണത്തിനായി ചാലിൽ നിന്ന് ചെളി നീക്കംചെയ്തത് ഭൂഗർഭ ജലനിരപ്പ് താഴുന്നതിന് കാരണമായി. ബണ്ട് പണി പൂർത്തിയാക്കിയെങ്കിലും ചീപ്പുകൾ നിർമ്മിച്ചില്ല. ചീപ്പുകൾ ഇല്ലാത്തതിനാൽ ചാലിലേക്ക് വെള്ളം എത്തിക്കാനും അധിക ജലം ഒഴുക്കി കളയാനും സാധിക്കില്ല.
കർഷകരെ അവഗണിച്ചു
2022 ആഗസ്റ്റ് 24ന് അന്ന് ജില്ലാകളക്ടറായിരുന്ന ഡോ.ദിവ്യ എസ്.അയ്യരുടെ നേതൃത്വത്തിൽ കേന്ദ്ര ഫിനാൻഷ്യൽ സർവീസ് ഡയറക്ടർ ഡോ.സഞ്ജയ് കുമാർ, ടെക്‌നിക്കൽ ഓഫീസർ രാജീവ് കുമാർ ടാക്ക് എന്നിവരും ഭൂജല വകുപ്പ് ഉൾപ്പടെ വിവിധ വകുപ്പ് മേധാവികളും പദ്ധതി പ്രദേശം സന്ദർശിച്ചു. ബണ്ട് നിർമ്മാണം മൂലം ഉണ്ടാകുന്ന പ്രയാസങ്ങൾ കർഷകർ സംഘത്തെ അറിയിച്ചു. ആശങ്കകൾ പരിഹരിക്കുമെന്ന് സംഘം നൽകിയ ഉറപ്പ് പാലിക്കപ്പെട്ടില്ല.
കുപ്പണ്ണൂർ ചാൽ ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളതാണ്. ജലസംരക്ഷണത്തിനൊപ്പം കാർഷിക മേഖലയുടെയും ഉപയോഗത്തിനായാണ് മുൻഭരണസമിതി മൈനർ ഇറിഗേഷന് വിട്ടുനൽകിയത്. പദ്ധതി പൂർത്തിയാക്കി ഗ്രാമപഞ്ചായത്തിന് കൈമാറിയിട്ടുണ്ടോ എന്നും കർഷകരുടെ ആശങ്കകൾ പരിഹരിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഇല്ലെങ്കിൽ നിയമനടപടി സ്വീകരിക്കും.
പോൾ രാജൻ,
കുളനട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്
കുപ്പണ്ണൂർച്ചാൽ : അഞ്ച് ഏക്കർ
ജല സംരക്ഷണ പദ്ധതി തയ്യാറാക്കിയത് : 2020ൽ
ബണ്ട് : 2 മീറ്റർ ഉയരത്തിലും 4 മീറ്റർ വീതിയിലും 706 മീറ്റർ നീളത്തിലും.
ബണ്ട് നിർമ്മാണത്തിന് ചെലവിട്ടത് : 2.18 കോടി
ചീപ്പ് നിർമ്മാണത്തിന് കണക്കാക്കിയ തുക: 40ലക്ഷം