കൊടും ചൂട് , കരുതൽ വേണം , കോട്ടാങ്ങലിൽ ഒരാൾക്ക് സൂര്യതാപമേറ്റു
മല്ലപ്പള്ളി : കഠിന ചൂടിനെ തുടർന്ന് കോട്ടാങ്ങലിൽ ഒരാൾക്ക് സൂര്യതാപമേറ്റു. കോട്ടാങ്ങൽ മലമ്പാറ സ്വദേശി ആചാരിപറമ്പിൽ വീട്ടിൽ രാജു.പി.ജി (58) ആണ് കഴിഞ്ഞ ദിവസം സൂര്യതാപം ഏറ്റത്. ഇയാൾ കുളത്തൂർമൂഴിയിലെ സ്വകാര്യ വ്യക്തിയുടെ തടിമില്ലിലെ ജീവനക്കാരനാണ്. ജോലിക്കിടയിൽ ഇരു കൈകളിലുമാണ് സൂര്യതാപം ഏറ്റത്. തുടർന്ന് മല്ലപ്പള്ളി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
സൂര്യാഘാതത്തിനെതിരെ കരുതൽ വേണം
സൂര്യാഘാതത്തെക്കാൾ കുറച്ചുകൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് സൂര്യതാപം.കൂടുതൽ സമയം വെയിലത്ത് ജോലി ചെയ്യുന്നവരിൽ നേരിട്ട് വെയിൽ ഏൽക്കുന്ന ശരീരഭാഗങ്ങൾ സൂര്യതാപമേറ്റ് ചുവന്ന് തടിക്കുകയും വേദനയും പൊള്ളലും ഉണ്ടാകുന്ന അവസ്ഥയാണിത്. പൊള്ളൽ ഏൽക്കുന്ന ഭാഗത്തെ കുമിളകൾ പൊട്ടിക്കാൻ പാടില്ല.ക്ഷീണം, തലകറക്കം,തലവേദന, പേശി വലിവ്,ഓക്കാനവും ശർദ്ദിയും,അസാധാരണമായ വിയർപ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും മഞ്ഞനിറം ആവുകയും ചെയ്യുക,ബോധക്ഷയം എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ.
1. സൂര്യാഘാദം, സൂര്യതാപം എന്നിവയേറ്റതായ സംശയം തോന്നിയാൽ വെയിലിലുള്ള സ്ഥലത്തുനിന്നും തണുത്ത സ്ഥലത്തേക്ക് മാറി വിശ്രമിക്കണം.
2. ധരിച്ചിരിക്കുന്ന കട്ടികൂടിയ വസ്ത്രങ്ങൾ നീക്കുകയും,തണുത്ത വെള്ളം കൊണ്ട് മുഖവും ശരീരവും തുടയ്ക്കുകയും ഫാൻ, ഏസി അല്ലെങ്കിൽ വിശ്രമം മുറി എന്നിവയുടെ സഹായത്താൽ ശരീരം തണുപ്പിക്കുകയും,ധാരാളം പാനീയങ്ങൾ കുടിക്കുക,ഫലങ്ങളും സലാഡുകളും കഴിക്കുകയും ചെയ്യണം.
3. ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നില്ലെങ്കിലോ,ബോധക്ഷയം ഉണ്ടാവുകയോ ചെയ്താൽ ഉടനടി അടുത്തുള്ള ആശുപത്രിയിൽ ചികിത്സ തേടണം.
ദാഹം തോന്നിയില്ലെങ്കിലും ശുദ്ധജലം കുടിക്കുക
ധാരാളം വിയർക്കുന്നവർ ഉപ്പിട്ട കഞ്ഞി വെള്ളം നാരങ്ങാവെള്ളം, മേര് എന്നിവ കുടിക്കുക.വെള്ളം ധാരാളം അടങ്ങിയിട്ടുള്ള തണ്ണിമത്തൻ,ഓറഞ്ച് മുതലായ പഴങ്ങളും പച്ചക്കറി സലാഡുകളും കൂടുതലായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.ശരീരം മുഴുവൻ മൂടുന്ന പരുത്തി വസ്ത്രങ്ങൾ ധരിക്കുക.വെയിലത്ത് ജോലി ചെയ്യേണ്ടിവരുന്ന അവസരങ്ങളിൽ ഉച്ചയ്ക്ക് 11 മുതൽ 3വരെയുള്ള സമയം വിശ്രമവേളയായി പരിഗണിച്ച് ജോലിസമയം ക്രമീകരിക്കുക.കുട്ടികളെ വെയിലത്ത് കളിക്കാൻ അനുവദിക്കാതിരിക്കുക, വീടിന്റെ കതകുകളും ജനലുകളും തുറന്നിടുക. വെയിലത്ത് പാർക്ക് ചെയ്തിരിക്കുന്ന കാറുകളിൽ കുട്ടികളെയും, മുതിർന്നവരെയും,ഗർഭിണികളെയും,ഹൃദ്രോഗം പോലുള്ള മാരകരോഗമുള്ളവരെയും ഇരുത്തിയിട്ട് പോകാതിരിക്കുക. വെള്ളം കുറച്ചു കുടിക്കുന്നവർ, വെയിലത്ത് ജോലി ചെയ്യുന്നവർ,പോഷകാഹാരക്കുറവുള്ളവർ,തെരുവുകളിലും തുറസായ സ്ഥലങ്ങളിലുംതാത്കാലിക പാർപ്പിടങ്ങളിൽ താമസിക്കുന്നവർ, കൂടുതൽ സമയം പുറത്തു ജോലിചെയ്യുന്ന അന്യസംസ്ഥാന തൊഴിലാളികൾ, മദ്യപാനികൾ എന്നിവരിലാണ് സൂര്യാഘാതത്തിന്റെ ലക്ഷണങ്ങൾ കാണുന്നത്.