അപകടക്കെണിയായി ശാസ്താംകോട്ട ഏഴാം മൈൽ
ശാസ്താംകോട്ട : മരണക്കെണിയായി മാറുന്ന ഏഴാം മൈൽ ജംഗ്ഷനിൽ അപകടങ്ങൾ തുടർക്കഥയാകുമ്പോഴും നടപടിയെടുക്കാതെ അധികൃതർ. ട്രാഫിക് സിഗ്നൽ സംവിധാനങ്ങളുടെ അഭാവം മൂലം ഈ തിരക്കേറിയ ജംഗ്ഷനിൽ ദിനംപ്രതി ചെറുതും വലുതുമായ നിരവധി അത്യാഹിതങ്ങളാണ് സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം കാർ അപകടത്തിൽ മണ്ണടി സ്വദേശിയായ യുവാവ് മരിച്ചതോടെ നാട്ടുകാരുടെ പ്രതിഷേധം ശക്തമായിരിക്കുകയാണ്.
അതിർത്തി തർക്കത്തിൽ കുരുങ്ങുന്ന സുരക്ഷ
ഭരണിക്കാവ് - വണ്ടിപ്പെരിയാർ ദേശീയ പാതയും ചിറ്റുമല - തെങ്ങമം പ്രധാന പാതയും സംഗമിക്കുന്ന അതിപ്രധാനമായ ജംഗ്ഷനാണിത്. കൊല്ലം, പത്തനംതിട്ട ജില്ലകളുടെ അതിർത്തിയായതിനാൽ രണ്ട് ജില്ലകളിലെയും സർക്കാർ സംവിധാനങ്ങളും ജനപ്രതിനിധികളും ഈ പ്രദേശത്തെ അവഗണിക്കുകയാണെന്ന പരാതി വ്യാപകമാണ്.
മുന്നറിയിപ്പ് ബോർഡുകളില്ല; അപകടം പതിയിരിക്കുന്നു
- ദൂരെ നിന്നു വരുന്ന വാഹനങ്ങൾക്ക് ഇതൊരു നാല് റോഡുകൾ ചേരുന്ന ജംഗ്ഷനാണെന്ന് മനസിലാക്കാൻ പാകത്തിൽ ഒരു മുന്നറിയിപ്പ് ബോർഡോ മറ്റ് അടയാളങ്ങളോ ഇവിടെയില്ല.
- ജംഗ്ഷന്റെ നടുവിലെത്തുമ്പോൾ മാത്രമാണ് മറ്റ് റോഡുകളിൽ നിന്നും വാഹനങ്ങൾ വരുന്നത് ശ്രദ്ധയിൽപ്പെടുക.
- ഡ്രൈവർമാരുടെ ശ്രദ്ധ ഒന്നു പാളിയാൽ നിമിഷനേരം കൊണ്ട് അപകടം സംഭവിക്കുന്ന അവസ്ഥയാണ്.
- അടിയന്തരമായി ട്രാഫിക് സിഗ്നൽ സ്ഥാപിക്കണമെന്നും റോഡ് സുരക്ഷാ സംവിധാനങ്ങൾ ഒരുക്കണമെന്നുമാണ് യാത്രക്കാരുടെയും നാട്ടുകാരുടെയും ആവശ്യം.
പ്രതിഷേധവുമായി കേരള ജനമൈത്രി
ഏഴാംമൈൽ ജംക്ഷനിൽ ട്രാഫിക് സിഗ്നൽ സംവിധാനവും പൊലീസ് എയ്‌ഡ് പോസ്റ്റും സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ജനമൈത്രി വികസന സമിതി സംസ്‌ഥാന കമ്മിറ്റി പ്രതിഷേധിച്ചു. വാഴ കൊണ്ടു പ്രതീകാത്മക സിഗ്നൽ സംവിധാനം സ്ഥാപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. ചെയർമാൻ നജീം കുളങ്ങര, ടൈറ്റസ് കടമ്പാട്ട്, തേവലക്കര ബക്കർ, ഷാനിഫ വിളക്കുടി, ഷീജ, സുഹൈൽ, ബുഷ്റ വയനാട്, സമീറ കണ്ണൂർ, അശോകൻ, നസീറ ആലുവ, ഇല്യാസ് പുനലൂർ, അനസ്, രാജേഷ് സംസാരിച്ചു.
ദിനംപ്രതി നിരവധി അപകടങ്ങളാണ് ഇവിടെ ഉണ്ടാകുന്നത്. ബന്ധപ്പെട്ട അധികൃതരുടെ അനാസ്ഥ കാരണം ഒരു യുവാവിന്റെ ജീവനാണ് ഇവിടെ പൊലിഞ്ഞത്. യാത്രക്കാർക്ക് ഭീഷണിയായ ഇവിടെ അടിയന്തരമായി സിഗ്നൽ ലൈറ്റും മറ്റ് മൂന്നറിയിപ്പ് ബോർഡും സ്ഥാപിക്കണം.
നജീം കളങ്ങര, പൊതുപ്രവർത്തകൻ