പ്രിമിയർ ലീഗിൽ കിരീ‌ടപ്പോര് കടുക്കും

Monday 20 April 2026 11:26 PM IST

മാഞ്ചസ്റ്റർ സിറ്റി ആഴ്സനലിനെ തോൽപ്പിച്ചതോടെ കിരീട ചിത്രം മാറുന്നു

ലണ്ടൻ : ഈ സീസണിന്റെ തുടക്കം മുതൽ ഇംഗ്ളീഷ് പ്രിമിയർ ലീഗിന്റെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം കാത്തുസൂക്ഷിച്ച ആഴ്സനലിന് ഇക്കുറിയും അവസാന സമയത്ത് അടിതെറ്റുമോ എന്ന ചോദ്യമുയർത്തിയാണ് കഴിഞ്ഞരാത്രി മാഞ്ചസ്റ്റർ സിറ്റിയുമായുള്ള നിർണായക മത്സരം അവസാനിച്ചത്. സിറ്റിയുടെ തട്ടകത്തിൽ നടന്ന മത്സരത്തിൽ ആഴ്സനൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് തോൽക്കുകയായിരുന്നു.16-ാം മിനിട്ടിൽ റയാൻ ചെർക്കിയും 65-ാം മിനിട്ടിൽ എർലിംഗ് ഹാലാൻഡുമാണ് സിറ്റിക്കുവേണ്ടി ഗോളുകൾ നേടിയത്. 18-ാം മിനിട്ടിൽ കായ് ഹാവെർട്സിലൂടെ ആഴ്സനൽ സമനില പിടിച്ചെങ്കിലും പിന്നീട് കളി കൈവിട്ടു.

മത്സരം കഴിഞ്ഞപ്പോഴും നാലുപോയിന്റ് വ്യത്യാസത്തിൽ ആഴ്സനൽ ഒന്നാമത് തന്നെയാണെങ്കിലും കിരീടം ഉറപ്പില്ല എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. 33 മത്സരങ്ങളിൽ നിന്ന് 70 പോയിന്റാണ് ഇപ്പോൾ ആഴ്സനലിനുള്ളത്. രണ്ടാം സ്ഥാനത്തുള്ള സിറ്റിക്ക് 32 മത്സരങ്ങളിൽ നിന്ന് 67 പോയിന്റും. ഒരു മത്സരം അധികം കളിച്ചതിനാലാണ് ആഴ്സനലിന് മൂന്ന് പോയിന്റ് അധികമുള്ളതെന്ന് സാരം. അടിച്ച ഗോളുകളും വഴങ്ങിയ ഗോളുകളും തമ്മിലുള്ള വ്യത്യാസമായ ഗോൾ മാർജിനിൽ ഒറ്റഗോളിന് ആഴ്സനൽ മുന്നിലാണെങ്കിലും എപ്പോൾ വേണമെങ്കിലും അത് മാറാം.

38 മത്സരങ്ങളാണ് ലീഗിൽ ഒരു ടീമിന് ആകെയുള്ളത്. ആഴ്സനലിന് ഇനി അഞ്ച് മത്സരങ്ങളും സിറ്റിക്ക് ആറു മത്സരങ്ങളും. ഇരു ടീമുകളും ഈ മത്സരങ്ങളെല്ലാം ജയിക്കുകയാണെങ്കിൽ പോലും ആർക്കായിരിക്കും കിരീടമെന്ന് ഉറപ്പുപറയാനാവില്ല. കാരണം അങ്ങനെവന്നാൽ തുല്യ പോയിന്റ് നിലയിൽ ഗോൾ മാർജിൻ നിർണായകമാകും. അതുകൊണ്ട് ഇനിയുള്ള മത്സരങ്ങളിൽ മികച്ച ഗോൾ മാർജിനിൽ വിജയിക്കുക മാത്രമാകും ഇരുക്ളബുകളുടെയും ലക്ഷ്യം.

കഴിഞ്ഞ മൂന്നു സീസണുകളായി ആഴ്സനലാണ് പ്രിമിയർ ലീഗിൽ രണ്ടാം സ്ഥാനത്ത്.

2024-25 സീസണിൽ തുടക്കത്തിൽ മുന്നിലായിരുന്ന ആഴ്സനലിനെ 10 പോയിന്റ് വ്യത്യാസത്തിലാണ് ലിവർപൂൾ രണ്ടാമതാക്കിയത്.

2023-24 സീസണിൽ രണ്ടുപോയിന്റ് വ്യത്യാസത്തിൽ മാഞ്ചസ്റ്റർ സിറ്റി രണ്ടാം സ്ഥാനത്താക്കി.

2022-23 സീസണിൽ സിറ്റിക്ക് പിന്നിൽ രണ്ടാമതായത് അഞ്ച് പോയിന്റ് വ്യത്യാസത്തിൽ.

2003-04 സീസണിലാണ് ആഴ്സനൽ അവസാനമായി പ്രിമിയർ ലീഗ് നേടിയത്.