ആനവണ്ടിയിൽ കുപ്പിവെള്ളം, കണ്ടക്ടർമാർ കലിപ്പിൽ

Tuesday 21 April 2026 12:37 AM IST

കച്ചവടം നടത്താൻ കഴിയില്ലെന്ന് കണ്ടക്ടർമാ

കൊല്ലം: കെ.എസ്.ആർ.ടി.സി ബസുകളിൽ കുപ്പിവെള്ളം കച്ചവടം ചെയ്യാൻ കണ്ടക്ടർമാരെ നിയോഗിച്ചതിൽ പ്രതിഷേധം. ഇന്നലെ മുതൽ ജില്ലയിലെ വിവിധ ഡിപ്പോകളിൽ നിന്നു പുറപ്പെട്ട ബസുകളിൽ കുപ്പിവെള്ളം കയറ്റിവിട്ടെങ്കിലും കണ്ടക്ടർമാർ താത്പര്യം കാട്ടാത്തതിനാൽ കാര്യമായി കച്ചവടം നടന്നില്ല.

ഭൂരിഭാഗം ബസുകളിലും പിൻഭാഗത്താണ് കണ്ടക്ടറുടെ സീറ്റ്. അവിടെയാണ് കുപ്പിവെള്ളം സൂക്ഷിക്കുന്നത്. കണ്ടക്ടർ മുന്നിലേക്ക് ടിക്കറ്റ് കൊടുക്കാൻ പോകുമ്പോൾ യാത്രക്കാർ ആരെങ്കിലും കുപ്പിവെള്ളം അടിച്ചുമാറ്റിയാൽ അതിന്റെ കാശ് കണ്ടക്ടറുടെ കീശയിൽ നിന്നു പോകും. ബസിളിലെ യാത്രക്കാരെ എണ്ണി എല്ലാവരും ടിക്കറ്റ് എടുത്തിട്ടുണ്ടോയെന്ന് കണ്ടക്ടർമാർ ഇടയ്ക്കിടെ ഉറപ്പാക്കേണ്ടതുണ്ട്. അതിന് പുറമേ കുപ്പിവെള്ളത്തിന്റെ കണക്ക് കൂടി ഇടയ്ക്കിടെ എടുക്കേണ്ട അവസ്ഥയാണിപ്പോൾ. കുപ്പിവെള്ള കച്ചവടത്തിൽ നിന്ന് പൂർണമായും വിട്ടുനിൽക്കാനാണ് പ്രമുഖ ട്രേഡ് യൂണിയനുകളുടെ തീരുമാനം.

കച്ചവടം ഇങ്ങനെ

 വിൽക്കുന്നത് ഹില്ലി അക്വാ കുപ്പിവെള്ളം  കെ.എൽ 15 എന്ന് ബ്രാൻഡ് നെയിം  ഒരു ലിറ്ററിന് 13 രൂപ  വില്പന ചുമതല കണ്ടക്ടർക്ക്  ഡ്രൈവർ സഹായിക്കണം  ഒരു കുപ്പിവെള്ളം വിറ്റാൽ കണ്ടക്ടർക്ക് രണ്ട് രൂപ  ഡ്രൈവർക്ക് ഒരു രൂപ

 കുപ്പി ചുമക്കേണ്ടത് കണ്ടക്ടർ

കരാർ ജീവനക്കാരെ നിയോഗിക്കണം

ബസുകൾ സ്റ്റാൻഡിൽ എത്തുമ്പോൾ സ്റ്റാൻഡിൽ ബസ് കാത്തുനിൽക്കുന്ന യാത്രക്കാർക്ക് കുപ്പിവെള്ളം വിൽക്കാൻ കരാർ ജീവനക്കാരെ നിയോഗിക്കണമെന്നാണ് സ്ഥിരം ജീവനക്കാരുടെ ആവശ്യം. ഡിപ്പോയിലും ഓഫീസുകളിലും കെ.എൽ 15 കുപ്പിവെള്ളമേ വിതരണം ചെയ്യാവൂ എന്നും നിർദ്ദേശമുണ്ട്.

ടിക്കറ്റ് കൊടുക്കുന്നതിനിടയിൽ കുപ്പിവെള്ള വില്പന പ്രായോഗികമല്ല. ഇപ്പോൾ കുപ്പിവെള്ള വില്പന ഏറ്റാൽ നാളെ കപ്പലണ്ടി വിൽക്കാനും പറയും

കെ.എസ്.ആർ.ടി.സി കണ്ടക്ടർ