കൂലിപ്പണിക്കാരൻ വിളിയിൽ ആത്മാഭിമാനം: മന്ത്രി രാജൻ
തിരുവനന്തപുരം: കൂലിപ്പണിരാജൻ എന്ന വിളിയിൽ ആത്മാഭിമാനം മാത്രമാണുള്ളതെന്ന് റവന്യൂമന്ത്രി കെ.രാജൻ. മുതലാളിരാജൻ എന്ന പേരു കേട്ടില്ലല്ലോയെന്നും എം.എൻ.സ്മാരകത്തിലെ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
കൂലിപ്പണിക്കാരൻ രാജൻ, തൃശൂരിൽ നിന്ന് വാർക്കപ്പണിക്ക് ഒരു പണിക്കാരനെ കിട്ടി, എന്നൊക്കെയാണ് കേൾക്കുന്നത്. പി.സി.ജോഷിയുടേയും രാജേഷ് റാവുവിന്റേയും പി.കൃഷ്ണപിള്ളയുടേയും സ്മരണകൾ ഉറങ്ങുന്ന ഈ പാർട്ടി ഓഫീസിൽ നിന്നാണ് തന്നെ മന്ത്രിയായി ചുമതലപ്പെടുത്തിയത്. അഞ്ചുവർഷങ്ങൾക്കു ശേഷം തിരിച്ചുവരുമ്പോൾ മുതലാളിരാജൻ എന്ന പേരു കേട്ടില്ലല്ലോ. താൻ പ്രതിനിധീകരിക്കുന്നത് ഒരു തൊഴിലാളി വർഗ പ്രസ്ഥാനത്തെയാണ്. കൂലിപ്പണിക്കാരന്റെയും മത്സ്യത്തൊഴിലാളികളുടേയും വേദനകൾ അറിയുന്ന മണ്ണിൽ നിന്നുവന്ന ആളെന്ന നിലയിൽ അഭിമാനകരമായ സമ്മാനമായി ആ വിളി ഹൃദയപൂർവം ഏറ്റുവാങ്ങുന്നു. ഈ പറയുന്നവർക്ക് കൂലിപ്പണിക്കാരെക്കുറിച്ചുള്ള സങ്കല്പം എന്തായിരിക്കുമെന്നും അദ്ദേഹം ചോദിച്ചു.
വയനാട് ടൗൺഷിപ്പിലെ വീടുകളിൽ വാട്ടർ പോണ്ടിംഗ് ടെസ്റ്റ് നടത്താൻ നേരത്തെ തീരുമാനിച്ചതാണ്. വീടുകളുടെ ടെറസിൽ 24 മണിക്കൂർ വെള്ളം കെട്ടിനിറുത്തും. ലീക്കുണ്ടെങ്കിൽ അപ്പോക്സി ട്രീറ്റ്മെന്റ് നടത്തും. വീണ്ടും 24 മണിക്കൂർ വെള്ളം കെട്ടിനിറുത്തി, ലീക്കില്ലെന്ന് ഉറപ്പാക്കിയ ശേഷമാകും വാട്ടർ പ്രൂഫിംഗ് നടത്തുക. പിന്നീട് 2 മുതൽ 7 സെന്റിമീറ്റർ കനത്തിൽ സ്ക്രീഡ് കോൺക്രീറ്റ് ചെയ്യും. വാട്ടർ പോണ്ടിംഗ് നടത്തിയപ്പോൾ രണ്ടു വീടുകളിൽ വെള്ളം കിനിയുന്നതായി കണ്ടു. എൻജിനിയർമാരാണ് ആ സ്ഥലം മാർക്കുചെയ്തത്. ഇതാണ് വിള്ളലാണെന്ന് പ്രചരിച്ചത്. താപനിലയിലെ വ്യത്യാസം മൂലമുണ്ടായ ഷ്രിങ്കേജ് മാത്രമാണതെന്ന് സർക്കാർ ഏജൻസിയായ കിഫ്കോണിലെ എൻജിനിയർമാർ അറിയിച്ചെന്നും മന്ത്രി രാജൻ പറഞ്ഞു.