ഭീഷണിപ്പെടുത്തി ടീമിന്റെ നായകനാക്കി; ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റിലെ ലോറൻസ് ബിഷ്ണോയി ബന്ധം പുറത്ത്
ടൊറന്റോ: അന്താരാഷ്ട്ര ക്രിക്കറ്റിനെ പിടിച്ചുലച്ച് ട്വന്റി-20 ലോകകപ്പിലെ ഒത്തുകളി വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. കാനഡയും ന്യൂസിലൻഡും തമ്മിൽ നടന്ന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ഒത്തുകളി നടന്നതായും ഇതിന് പിന്നിൽ ലോറൻസ് ബിഷ്‌ണോയി സംഘമെന്നാണ് സൂചന. സംഭവവുമായി ബന്ധപ്പെട്ട് കാനഡ നായകൻ ദിൽപ്രീത് ബജ്‌വയുടെ പ്രകടനത്തെക്കുറിച്ച് ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗം (എസിയു) അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ബജ്‌വയുടെ അമിത റൺസ് വഴങ്ങിയ ഓവറാണ് സംശയങ്ങൾക്ക് ഇടയാക്കിയത്. ഇതേത്തുടർന്ന് എസിയു ബജ്‌വയെ ചോദ്യം ചെയ്യുകയും മൊബൈൽ ഫോൺ പിടിച്ചെടുത്ത് പരിശോധിക്കുകയും ചെയ്തിരുന്നു. ഗായകൻ സിദ്ധു മൂസാവാലയുടെ കൊലപാതകത്തിലടക്കം പ്രതിസ്ഥാനത്തുള്ള ബിഷ്‌ണോയി സംഘമാണ് ബജ്‌വയെ കാനഡ ടീമിന്റെ നായകസ്ഥാനത്ത് എത്തിച്ചതെന്ന് കനേഡിയൻ ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ (സിബിസി) റിപ്പോർട്ട് ചെയ്തു.
സിബിസി റിപ്പോർട്ട് പ്രകാരം, 2025 ജൂലായിൽ ബ്രിട്ടീഷ് കൊളംബിയയിലെ സറേയിലുള്ള ഒരു റെസ്റ്റോറന്റിൽ വച്ചാണ് സംഭവങ്ങളുടെ തുടക്കം. കാനഡ ദേശീയ ടീമിലെ താരത്തെ സമീപിച്ച ബിഷ്‌ണോയി സംഘാംഗങ്ങൾ, ദിൽപ്രീത് ബജ്‌വയേയും മറ്റൊരു യുവതാരത്തെയും ടീമിൽ പിന്തുണയ്ക്കണമെന്ന് ആവശ്യപ്പെട്ടു. വിസമ്മതിച്ചാൽ താരത്തെയും കുടുംബത്തെയും വകവരുത്തുമെന്ന് ഇവർ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടിൽ പറയുന്നു. എതിർത്തപ്പോൾ 40 മിനിട്ടിനകം തന്റെ ഫോണിലേക്ക് ഭയപ്പെടുത്തുന്ന ഒരു ചിത്രം സന്ദേശമായി വന്നു എന്ന് വെളിപ്പെടുത്തിയ നോഹ എന്നയാളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
ക്രിക്കറ്റ് കാനഡ പ്രസിഡന്റ് അർവീന്ദർ ഖോസയ്ക്കും സംഭവങ്ങളുമായി ബന്ധമുണ്ടെന്നാണ് ആരോപണം. എന്നാൽ തനിക്കെതിരെയുള്ള ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ഖോസ പ്രതികരിച്ചു. മുൻ കോച്ച് ഖുറം ചൗഹാനോടും മുൻ പ്രസിഡന്റ് അംജദ് ബജ്‌വയും സിഇഒ സൽമാൻ ഖാനും ഒത്തുകളിക്കാൻ ആവശ്യപ്പെട്ടിരുന്നതായും ഗൗരവകരമായ വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുണ്ട്. ദക്ഷിണേഷ്യൻ സമൂഹത്തെ ലക്ഷ്യമിട്ടുള്ള വെടിവയ്പ്പുകളും തട്ടിക്കൊണ്ടുപോകലുകളും കണക്കിലെടുത്ത് കനേഡിയൻ സർക്കാർ ലോറൻസ് ബിഷ്‌ണോയി സംഘത്തെ അടുത്തിടെ ഭീകര സംഘടനയായി പ്രഖ്യാപിച്ചിരുന്നു.