മാവ് രക്ഷിച്ചു; പക്ഷേ യുദ്ധം ചതിച്ചു

Wednesday 22 April 2026 1:24 AM IST
മുതലമടയിലെ മാങ്ങ സംഭരണ കേന്ദ്രത്തിൽ കയറ്റുമതിക്കായി സംഭരിച്ച് തരം തിരിച്ചുവച്ച മാങ്ങകൾ.

 ആഗോള വിപണിയിൽ മാങ്ങ കയറ്റുമതി നിലച്ചു മുതലമട: രാജ്യത്തിന്റെ മാംഗോ സിറ്റിയായ മുതലമടയിൽ ഇക്കുറി മാവ് കായ്ച്ചു നിറയെ ഫലം ലഭിച്ചെങ്കിലും ഇസ്രായേൽ- ഇറാൻ യുദ്ധം ആഗോള വിപണിയെ തകർത്തത് മൂലം പ്രതിസന്ധിയിലായിരിക്കുകയാണ് മാവ് കർഷകർ. നിലവിൽ ഗൾഫ് ഉൾപ്പെടെ ഒട്ടേറെ രാജ്യങ്ങളിലേക്കുള്ള മാങ്ങ കയറ്റുമതി സ്തംഭിച്ചിരിക്കുകയാണ്. പ്രതിദിനം 300 ടണ്ണിലേറെ മാങ്ങാ കയറ്റുമതി ചെയ്തിടത്ത് നിലവിൽ 200 ടണ്ണിൽ താഴെ മാത്രമാണ് കയറ്റുമതി. 40 ലധികം രാജ്യങ്ങളിൽ മുതലമട മാങ്ങ കയറ്റുമതി ചെയ്യാറുണ്ട്. മുംബായ്, ഡൽഹി, ബെംഗളൂരു, മൈസൂരു, രാജസ്ഥാൻ, ചെന്നൈ, വിശാഖപട്ടണം, പുതുച്ചേരി, തിരുപ്പതി തുടങ്ങി പ്രധാന നഗരങ്ങളിലേക്കും വൻതോതിൽ മാങ്ങ കയറ്റുമതി ചെയ്യാറുണ്ട്. ഇക്കുറി കർഷകർ പ്രതീക്ഷിച്ചതിലുമപ്പുറമാണ് കായ്‌ഫലം ലഭിച്ചത്. എന്നാൽ യുദ്ധം കാരണം മാങ്ങയുടെ വിദേശ കയറ്റുമതി നിലച്ചത് കർഷകർക്ക് വൻ തിരിച്ചടിയായി. ജനുവരിയിൽ ലഭിച്ച വിലയുടെ പകുതിയിൽ താഴെ മാത്രമാണ് ഏപ്രിൽ മാസം ലഭിക്കുന്നത്. അൽഫോൻസ, ഹിമാപസന്ത്, സിന്ദൂരം തുടങ്ങിയ മുൻനിര മാങ്ങ ഇനങ്ങൾക്ക് 40 രൂപയിൽ താഴെയാണ് കിലോയ്ക്ക് വില. ജനുവരിയിൽ 250 മുതൽ 300 രൂപ വരെയാണുണ്ടായിരുന്നത്. കിളിമൂക്ക്, പങ്ങനാഫല്ലി, നാട്ട്ക്കായ്, നീലം തുടങ്ങിയിനങ്ങൾ നിലവിൽ മൊത്ത വിലയിൽ തമിഴ്നാട്, കർണ്ണാടക സംസ്ഥാനങ്ങളിലെ ജ്യൂസ്, അച്ചാർ കമ്പനികളിലേക്ക് വിൽക്കുകയാണ്. 6000 ഹെക്ടറിൽ 2000 കർഷകരാണ് മുതലമടയിൽ മാവ് കൃഷി ചെയ്യുന്നത്. ഇതിൽ ഭൂരിഭാഗവും പാട്ട കർഷകരാണ്. മാവിന്റെ കായ്ഫലവും വലിപ്പവും ജലലഭ്യതയും അനുസരിയ്ച് ഏക്കറിന് 50000 രൂപ മുതൽ 75000 രൂപ വരെയാണ് പാട്ട വാടക. ഇതിന് പുറമെയാണ് മരുന്നടിയും മാവിന്റെ പരിചരണവും. കായ്ഫലം കൂടിയ തോട്ടങ്ങൾക്ക് ഒരു ലക്ഷം രൂപ വരെ നൽകാറുണ്ട്. പ്രതാപകാലത്ത് 1000 കോടിയിലധികമാണ് മുതലമടയിലെ മാങ്ങയുടെ വിറ്റുവരവ്. ഇക്കുറി അതിന് സമാനമായ വിറ്റുവരവ് പ്രതീക്ഷിച്ച കർഷകർക്ക് വിനയായത് യുദ്ധമാണ്. സീസൺ അവസാനിക്കുന്ന മേയ് പകുതിയിലെങ്കിലും യുദ്ധപ്രതിസന്ധി തീർന്ന് മുതലമട മാങ്ങയ്ക്ക് നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.