ഫ്ളെക്സിക്യാപ്പുകൾക്ക് നിയന്ത്രണമല്ല, ഫണ്ടുകൾക്ക് വഴക്കമാണ് വേണ്ടത്
കൊച്ചി: വിശാലമായ ഇക്വിറ്റി മ്യൂച്വൽ ഫണ്ട് വിപണിയിൽ വേറിട്ടു നിൽക്കുന്ന വിഭാഗമാണ് ഫ്‌ളെക്‌സിക്യാപ് ഫണ്ടുകൾ. ലാർജ്ക്യാപ്, മിഡ്ക്യാപ്, സ്‌മോൾക്യാപ് എന്നിങ്ങനെ മൂന്ന് ഓഹരി വിഭാഗങ്ങളിലും വിപണിയിലെ സാഹചര്യങ്ങൾക്കനുസരിച്ച് (ഡയനാമിക് അലോക്കേഷൻ) നിക്ഷേപം നടത്താനുള്ള സ്വാതന്ത്ര്യമാണ് ഈ ഫണ്ടുകളുടെ മുഖമുദ്ര. ഫണ്ടിന്റെ 65 ശതമാനമെങ്കിലും നിക്ഷേപം ഓഹരിയിൽ (ഇക്വിറ്റി) ഉണ്ടായിരിക്കണമെന്ന് മാത്രമാണ് രാജ്യത്തെ മൂലധന വിപണിയുടെ നിയന്ത്രണ ഏജൻസിയായ സെബി നിഷ്‌കർഷിക്കുന്നത് . ഏതൊക്കെ മാർക്കറ്റ് ക്യാപ് വിഭാഗങ്ങൾ തിരഞ്ഞെടുക്കണമെന്ന തീരുമാനം ഫണ്ട് മാനേജർക്ക് എടുക്കാനാകും. വിപണിയിലെ മാറ്റങ്ങളോട് കൃത്യമായി പ്രതികരിക്കാനുള്ള ശേഷിയാണ് ഫ്‌ലെക്‌സിക്യാപ് ഫണ്ടുകളുടെ യഥാർത്ഥ കരുത്ത്.
മിക്ക നിക്ഷേപകരുടെയും ഇക്വിറ്റി പോർട്ട്‌ഫോളിയോയുടെ നട്ടെല്ലായി മാറാൻ മികച്ച നിലയിൽ നിക്ഷേപ പ്രക്രിയ ആസൂത്രണം ചെയ്യുന്ന ഫ്‌ളെക്‌സിക്യാപ് ഫണ്ടിന് സാധിക്കും.
ശ്രദ്ധിക്കേണ്ടത്
നിലവിലെ ഫ്‌ളെക്‌സിക്യാപ് ഫണ്ട് സ്‌കീമുകളിൽ നിക്ഷേപത്തിന്റെ 65 മുതൽ 70 ശതമാനം വരെ വിന്യസിച്ചിരിക്കുന്നത് ലാർജ്ക്യാപ് ഓഹരികളിലാണ്. അതിനാൽ ഇത്തരം ഫണ്ടുകൾ ഒരു സാധാരണ ലാർജ്ക്യാപ് ഫണ്ടിന് തുല്യമാണ്. ഫ്‌ളെക്‌സിക്യാപ് ഫണ്ടുകളുടെ വൈവിദ്ധ്യവത്കരണം (ഡൈവേഴ്‌സിഫിക്കേഷൻ) എന്ന അടിസ്ഥാന പ്രമാണത്തിൽ നിന്നുള്ള വ്യതിചലനമാണിത്. മിക്ക നിക്ഷേപകരുടെയും പോർട്ട്‌ഫോളിയോയിൽ ഇക്വിറ്റി ഫണ്ടുകൾ, ഇൻഡക്‌സ് ഫണ്ടുകൾ അല്ലെങ്കിൽ എൻ.പി.എസ് എന്നിവയിലൂടെ ഇതിനകം ലാർജ്ക്യാപ് ഓഹരികൾക്ക് മതിയായ എക്‌സ്‌പോഷർ ലഭിച്ചിട്ടുണ്ടാകും. അതിനാൽ ഫ്‌ളെക്‌സിക്യാപ് ഫണ്ടുകളുടെ നിക്ഷേപവും ലാർജ്ക്യാപ്പിൽ കേന്ദ്രീകരിക്കുന്നതോടെ വൈവിദ്ധ്യവൽക്കരണമെന്ന ലക്ഷ്യം ഇല്ലാതാകും.
മാതൃക
അച്ചടക്കത്തോടെ കൈകാര്യം ചെയ്യുന്ന ഫ്‌ളെക്‌സിക്യാപ് ഫണ്ടിൽ വിപണിയുടെ ചാക്രികത (മാർക്കറ്റ് സൈക്കിൾസ്), നഷ്ട സാധ്യത (റിസ്‌ക്ക്), മൂല്യം (വാല്യൂവേഷൻസ്) എന്നിവയിലെ മാറ്റങ്ങൾക്ക് അനുസരിച്ച് സ്ഥിരമായി പോർട്ട്‌ഫോളിയോ പുനഃസംഘടിപ്പിക്കുന്നതിന് (റീ ബാലൻസിംഗ്) ഊന്നൽ നൽകണം.
(പ്രമുഖ ധനകാര്യ വിദഗ്ദ്ധനായ ലേഖകൻ ഹീലിയോസ് ഇന്ത്യ ബിസിനസ് മേധാവിയാണ്)