 വൈറൽ പെൺകുട്ടിയുടെ വിവാഹം -- സി.പി.എം നേതാക്കൾക്കെതിരെ പോക്സോ കോടതിയിൽ ഹർജി

Wednesday 22 April 2026 1:09 AM IST

തിരുവനന്തപുരം : കുംഭമേളയിലെ വൈറൽ പെൺകുട്ടിയുടെ വിവാഹം നടത്തിയതിൽ പ്രമുഖ സി.പി.എം നേതാക്കൾക്കെതിരെ പോക്സോ കോടതിയിൽ ഹർജി. നെയ്യാറ്റിൻകര സ്വദേശിയും അഭിഭാഷകനുമായ നാഗരാജാണ് ഹർജി നൽകിയത്. പരാതിക്കാരന്റെ മൊഴി എടുക്കുന്നതിനായി 27ന് കേസ് വീണ്ടും പരിഗണിക്കും.

സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മന്ത്രി വി. ശിവൻ കുട്ടി, ആക്റ്റിംഗ് ജില്ലാ സെക്രട്ടറി എ.എ.റഹീം, അരുമാനൂർ ക്ഷേത്രം പ്രസിഡന്റ് എൻ. ഹരീന്ദ്രൻ, സെക്രട്ടറി അജിത്‌കുമാർ, പെൺകുട്ടിയുടെ ഭർത്താവ് ഉത്തർ പ്രദേശ് സ്വദേശി മുഹമ്മദ് ഫർമാൻ എന്നിവരാണ് എതിർകക്ഷികൾ. സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമ കേസുകൾ പരഗണിക്കുന്ന പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബുവാണ് കേസ് പരിഗണിക്കുന്നത്.

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ ശൈശവ വിവാഹത്തിന് പ്രേരിപ്പിച്ച് വിവാഹം ചെയ്യിച്ച പ്രതികൾക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്ത് വിചാരണ ചെയ്യണമെന്നാണ് ഹർജിയിലെ ആവശ്യം. വിവാഹം ഹിന്ദു മതാചാരപ്രകാരം നടന്നതായി രേഖകളിലുണ്ട്. വ്യത്യസ്ത മത വിഭാഗത്തിൽപ്പെട്ട വരനും വധുവിനും ഹിന്ദു മതാചാരപ്രകാരം വിവാഹിതരാകാൻ കഴിയില്ലെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.