മധുരം കുറഞ്ഞ് പൈനാപ്പിൾ വിലയിൽ വൻ ഇടിവ്
കോഴിക്കോട്: പൈനാപ്പിളിൻ്റെ വിലയിലുണ്ടായ വൻ ഇടിവ് കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണ്. നേരത്തെ കിൻ്റലിന് 7000 വും അതിന് മുകളിലുമുണ്ടായിരുന്ന വില 5300 ലേക്ക് താഴ്ന്നതോടെയാണ് കർഷകർ പ്രതിസന്ധിയിലായത്. കിലോയ്ക്ക് 60 രൂപ വിലയുണ്ടായിരുന്ന പൈനാപ്പിളിന് നിലവിൽ കിലോയ്ക്ക് 30 രൂപയാണ് മാർക്കറ്റ് വില.ഒരു ഏക്കറിൽ പൈനാപ്പിൾ കൃഷി ചെയ്യാൻ ഏകദേശം 4 ലക്ഷത്തോളം രൂപ, ചെലവ് വരും. ഒരു കിലോയ്ക്ക് 40 രൂപയെങ്കിലും ലഭിച്ചാൽ മാത്രമേ കർഷകർക്ക് ആശ്വാസമാവുകയുള്ളൂ. എന്നാൽ ഇപ്പോൾ മൊത്തവ്യാപാരികൾ 30 രൂപ പോലും നൽകാൻ തയ്യാറാവുന്നില്ല. കർഷകരിൽ നിന്ന് സംഭരിച്ച പൈനാപ്പിൾ മൊത്തവ്യാപാരികളുടെ ഗോഡൗണുകളിൽ കെട്ടിക്കിടക്കുന്ന സാഹചര്യത്തിലാണ് അവർ കർഷകരിൽ നിന്നും പൈനാപ്പിൾ എടുക്കുന്നത് നിർത്തിയത്. ഇതോടെ പാകമായ പൈനാപ്പിളുകൾ തോട്ടങ്ങളിൽ തന്നെ ആർക്കും വേണ്ടാതെ കിടന്ന് നശിച്ചുപോവുകയാണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത്രയും വലിയൊരു വിലയിടിവ് ഇതാദ്യമാണെന്നാണ് കർഷകർ പറയുന്നത്.
"സാമ്പത്തിക മാന്ദ്യമാണ് പൈനാപ്പിളിന്റെ വില ഇത്രയധികം ഇടിയാൻ കാരണം.കഴിഞ്ഞവർഷങ്ങളിൽ 55 രൂപ വരെ കിട്ടിയിരുന്നതാണ്, ഇത്തവണ അത് 30-ലേക്ക് താഴ്ന്നുപോയി. വലിയ നഷ്ടമാണ്.40 രൂപയ്ക്ക് മുകളിലെങ്കിലും വില കിട്ടിയാലേ കർഷകരായ ഞങ്ങൾക്ക് മുന്നോട്ടുപോകാൻ പറ്റൂ."
ജോസ് അറക്കൽ, കർഷകൻ, കൂരാച്ചുണ്ട്
ചൂട്: പഴത്തിന് പൊള്ളും വില
കോഴിക്കോട്: ചൂട് റെക്കോർഡ് ഭേദിച്ച് കുതിച്ചുയരുമ്പോൾ, തളർച്ച മാറ്റാൻ പഴവർഗങ്ങളെ ആശ്രയിക്കുന്ന സാധാരണക്കാരന് തിരിച്ചടിയായി വിപണിയിൽ വൻ വിലക്കയറ്റം. കടുത്ത വേനലിൽ ഉത്പാദനം കുറഞ്ഞതും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വരവ് കുറഞ്ഞതുമാണ് വില വർദ്ധിക്കാൻ കാരണം. കൃഷിയിടങ്ങൾ ഉണങ്ങുന്നതും ചരക്ക് നീക്കത്തിനിടെ പഴങ്ങൾ വേഗത്തിൽ നശിക്കുന്നതും വിലവർദ്ധനവിനിടയാക്കുന്നു. ആവശ്യക്കാർ ഏറുകയും എന്നാൽ ലഭ്യത കുറയുകയും ചെയ്യുന്ന സാഹചര്യം മുതലെടുത്ത് ചിലയിടങ്ങളിൽ പൂഴ്ത്തിവെപ്പ് നടക്കുന്നുണ്ടെന്ന് പരാതിയുണ്ട്. എസ്.എം സ്ട്രീറ്റ്, പാളയം ബസ്റ്റാന്റ് പരിസരങ്ങളിലെ ജ്യൂസ് കടകളിലും പഴവർഗങ്ങൾ കുറവാണ്. വരും ദിവസങ്ങളിൽ ചൂട് കടുക്കുന്നതോടെ ജില്ലയിൽ വില ഇനിയും ഉയരുമെന്നാണ് വ്യാപാരികൾ പറയുന്നത്.
വില ഇങ്ങനെ കിലോയ്ക്ക് മാമ്പഴം......100 തണ്ണിമത്തൻ.......38 പപ്പായ........40 ആപ്പിൾ.............190 ഡ്രാഗൺ ഫ്രൂട്ട്..........120 സപ്പോട്ട.............40 പേരക്ക.......65 കിവി.................80 ഓറഞ്ച്......60 മുന്തിരി............45 വാഴപ്പഴം......40