അദ്ധ്യാപികയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന ഉത്തരവിന് സ്റ്റേ

Wednesday 22 April 2026 1:50 AM IST

കൊച്ചി: അച്ചടക്ക നടപടികളാൽ ബുദ്ധിമുട്ടിച്ചതിന് ചാത്തന്നൂർ എസ്.എൻ കോളേജ് അദ്ധ്യാപികയ്‌ക്ക് എസ്.എൻ കോളേജുകളുടെ മാനേജർ പദവി വഹിക്കുന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന കേരള യൂണിവേഴ്സിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ വിധി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. ജസ്റ്റിസ് പി. ഗോപിനാഥും ജസ്റ്റിസ് പി.എം. മനോജും ഉൾപ്പെട്ട ബെഞ്ച് ആറാഴ്ചത്തേക്കാണ് സ്റ്റേ ചെയ്തത്.

അദ്ധ്യാപികയ്ക്കെതിരെ അച്ചടക്ക നടപടിയെടുത്തതും 2024 ഏപ്രിലിൽ സസ്പെൻഡ് ചെയ്തതുമായി ബന്ധപ്പെട്ട കേസാണ്. കേരള യൂണിവേഴ്സിറ്റി നിയമപ്രകാരം അച്ചടക്ക നടപടിയിൽ എൻക്വയറി ഓഫീസറുടെ തീരുമാനം വരുംമുമ്പ് ജീവനക്കാർക്ക് അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിക്കാനാവില്ല. കോളേജിൽ ആഭ്യന്തര അന്വേഷണ സമിതിയില്ലെന്നതുൾപ്പെടെ ആരോപണങ്ങൾ ഉന്നയിച്ച് 50 ലക്ഷം രൂപ ആവശ്യപ്പെട്ട് അദ്ധ്യാപിക ട്രൈബ്യൂണലിൽ മറ്റൊരു ഹർജിയും നൽകിയിരുന്നെങ്കിലും  പിന്നീട് പിൻവലിച്ചു. ഇതിനിടെയാണ് ഇവർക്ക് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കഴിഞ്ഞ മാർച്ച് ഏഴിന് അപ്പലേറ്റ് ട്രൈബ്യൂണൽ ഉത്തരവായത്. വെള്ളാപ്പള്ളി നടേശന് വേണ്ടി അഡ്വ.എ.എൻ. രാജൻ ബാബു ഹൈക്കോടതിയിൽ ഹാജരായി.