നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികളുടെ ശ്രദ്ധയ്‌ക്ക്; ഫോണിലേക്ക് വരുന്ന സന്ദേശത്തിന് മറുപടി നൽകരുത്, സുരക്ഷ ഉറപ്പാക്കാൻ അറിയേണ്ടത്

Wednesday 22 April 2026 10:15 AM IST

ദുബായ്: വാട്‌സാപ്പ് പോലുള്ള ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ചുള്ള ബാങ്കിംഗ് സേവനങ്ങൾ ഉടനടി നിർത്തണമെന്ന നിർദേശവുമായി സെൻട്രൽ ബാങ്ക് ഓഫ് യുഎഇ (സിബിയുഎഇ). സാമ്പത്തിക സേവനങ്ങൾ, ഉപഭോക്തൃ വിവരശേഖരണം തുടങ്ങി ഒരു സേവനങ്ങളും ഇത്തരത്തിൽ നടത്താൻ പാടില്ലെന്നാണ് സിബിയുഎഇയുടെ നിർദേശം.

ഉപഭോക്താവിന്റെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും യുഎഇയുടെ സാമ്പത്തിക സംവിധായത്തിലുടനീളം ഉയർന്ന നിലവാരം കൈവരിക്കുന്നതിനുമാണ് ഈ നീക്കം ലക്ഷ്യമിട്ടിരിക്കുന്നതെന്നാണ് സിബിയുഎഇയുടെ നോട്ടീസിൽ പറഞ്ഞിരിക്കുന്നത്. ഉപഭോക്തൃ സംരക്ഷണ നിയന്ത്രണത്തിനും മാനദണ്ഡങ്ങൾക്കും കീഴിലുള്ള എല്ലാ ലൈസൻസുള്ള സ്ഥാപനങ്ങൾക്കും ഈ നിർദേശം ബാധകമാണ്.

ഇൻസ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമുകളുടെ ഉപയോഗം നിലവിൽ കൂടുതലാണെന്നും ഇത് ഒന്നിലധികം അപകടസാദ്ധ്യതകൾ ഉയർത്തുന്നുണ്ടെന്നും സിബിയുഎഇ തിരിച്ചറിഞ്ഞിട്ടുണ്ട്. വഞ്ചന, ആൾമാറാട്ടം, സൈബർ ആക്രമണങ്ങൾ, തട്ടിപ്പുകൾ തുടങ്ങി സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ വരെ ഉയർന്നതായി നോട്ടീസിലുണ്ട്. രാജ്യത്തെ ബാങ്കിംഗ് ഇടപാടുകളുടെ വിവരങ്ങൾ മറ്റ് രാജ്യങ്ങളിലേക്ക് ചോർത്താനും ഇതിലൂടെ സാധിക്കുമെന്നും സിബിയുഎഇ തിരിച്ചറിഞ്ഞു.

വാട്‌സാപ്പിലൂടെ ചെയ്യാൻ പാടില്ലാത്ത സേവനങ്ങൾ

  • ഉപഭോക്താവിന്റെ വിവരങ്ങൾ ചോദിക്കാനോ പങ്കുവയ്‌ക്കാനോ പാടില്ല.
  • പേയ്‌മെന്റുകളുടെ വിവരങ്ങൾ, അക്കൗണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ എന്നിവയൊന്നും അറിയിക്കരുത്.
  • പാസ്‌വേഡുകൾ, പിൻ നമ്പറുകൾ അല്ലെങ്കിൽ ഒറ്റത്തവണ പാസ്‌വേഡുകൾ എന്നിവ അയക്കാൻ പാടില്ല.
  • ഉപഭോക്താക്കളുടെ വ്യക്തിഗത അല്ലെങ്കിൽ സാമ്പത്തിക വിവരങ്ങൾ അടങ്ങിയ രേഖകൾ കൈമാറരുത്.

  • പുതിയ ബാങ്കിംഗ് സേവനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറരുത്.

നാട്ടിലേക്ക് പണമയക്കുന്ന പ്രവാസികൾ ഉൾപ്പെടെ ഇക്കാര്യം ശ്രദ്ധിക്കണം. ട്രാൻസാക്ഷൻ നടന്നാൽ വാട്‌സാപ്പിലൂടെ വന്നിരുന്ന മെസേജുകൾ ഇനി വരില്ല. മാത്രമല്ല, സുരക്ഷ ഉറപ്പാക്കാനായി ഒരിക്കലും നിങ്ങൾ ഒടിപിയോ മറ്റ് പാസ്‌‌വേഡുകളോ വാട്‌സാപ്പ് സന്ദേശത്തിലൂടെ കൈമാറരുത്.